തമിഴ് സൂപ്പർ താരം വിജയ്‍യുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ജനനായകൻ’ സെൻസർ ബോർഡിന്റെ റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടു. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി മദ്രാസ് ഹൈക്കോടതിയിൽ നിയമപോരാട്ടം തുടരുന്നതിനിടെയാണ് തിങ്കളാഴ്ച ചിത്രം കമ്മിറ്റിയുടെ പുനഃപരിശോധനയ്ക്ക് അയച്ചത്. സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ നിർമ്മാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസ് കോടതിയിലെ ഹർജി പിൻവലിക്കുമെന്നാണ് റിപ്പോർട്ട്.
ജനുവരി 9ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന് സെൻസർ ബോർഡ് മനഃപൂർവ്വം സർട്ടിഫിക്കറ്റ് വൈകിപ്പിക്കുന്നു എന്നാരോപിച്ചാണ് നിർമ്മാതാക്കൾ കോടതിയെ സമീപിച്ചത്. നേരത്തെ ചിത്രം യു/എ (U/A) സർട്ടിഫിക്കറ്റിന് അർഹമാണെന്ന് ബോർഡ് അറിയിച്ചിരുന്നെങ്കിലും പിന്നീട് അത് നൽകാൻ തയ്യാറായില്ല. സെൻസർ ബോർഡിന്റെ എക്സാമിനിംഗ് കമ്മിറ്റിയിലെ ഒരംഗം നൽകിയ പരാതിയെത്തുടർന്നാണ് ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിടാൻ തീരുമാനിച്ചത്. ചിത്രത്തിലെ ചില രംഗങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും സൈന്യത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നുമാണ് പരാതിയിലെ ആരോപണം.

