Site icon Janayugom Online

എഐ കാമറകൾ സ്ഥാപിച്ചതോടെ നിയമലംഘനങ്ങൾ കുറഞ്ഞു: മന്ത്രി ആന്റണി രാജു

എഐ കാമറകൾ സ്ഥാപിച്ചതോടെ ഗതാഗത നിയമലംഘനങ്ങൾ കുറഞ്ഞതായി ഗതാഗത മന്ത്രി ആന്റണി രാജു . നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സിനായി സംഘടിപ്പിച്ച സുരക്ഷയാനം നേതൃത്വ പരിശീലന ക്യാമ്പിന്റെയും പീസ് (പ്രോജക്ട് ഓൺ ആക്സിഡന്റ് ഫ്രീ കാമ്പസ് എൻവയോൺമെന്റ്) പദ്ധതിയുടെയും ഐഡിടിആർ എക്സ്റ്റൻഷൻ സെന്ററിന്റെയും ഉദ്ഘാടനം കറുകുറ്റി എസ്‌സിഎംഎസ് കോളജിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

എഐ കാമറകൾ സ്ഥാപിക്കുന്നതിന് മുമ്പായി സംസ്ഥാനത്ത് ഒരു മാസം നാലര ലക്ഷം ഗതാഗത നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജൂൺ മാസത്തിൽ കാമറകൾ സ്ഥാപിച്ചതോടെ ഇത് രണ്ടരലക്ഷമായി കുറഞ്ഞു. റോഡ് അപകടങ്ങളുടെ എണ്ണവും കുറയ്ക്കാൻ സാധിച്ചു. ഇതുവഴി 300 പേരുടെ ജീവൻ രക്ഷിക്കാനും റോഡ് അപകടങ്ങളിൽപ്പെട്ട് ചികിത്സ തേടുന്നവരുടെ എണ്ണവും കുറയ്ക്കാനും കഴിഞ്ഞു. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് തെളിയിച്ചുകൊണ്ട് വിഐപികൾ മുതൽ സാധാരണക്കാർ വരെ നടത്തുന്ന നിയമലംഘനങ്ങൾ എഐ കാമറ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എഐ കാമറകൾ ഗുണകരമാണെന്ന് തെളിയിക്കാൻ സംസ്ഥാനത്തിന് സാധിച്ചു. ഇരുചക്ര വാഹനങ്ങളിൽ വേഗനിയന്ത്രണം ഏർപ്പെടുത്തിയതോടെ അപകടങ്ങൾ കുറയ്ക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു. 

പുതുതലമുറയിൽ ഗതാഗത റോഡ് നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയായ പ്രോജക്ട് ഓൺ ആക്സിഡന്റ് ഫ്രീ കാമ്പസ് എൻവയോൺമെന്റ്(പീസ് ) 100 എൻജിനീയറിങ് കോളജുകളിൽ ആരംഭിക്കുന്നതിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ റോജി എം ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു. 

Eng­lish Summary:Violations reduced with instal­la­tion of AI cam­eras: Min­is­ter Antony Raju
You may also like this video

Exit mobile version