മധ്യപ്രദേശില്‍ രാമനവമി ഘോഷയാത്രയെച്ചൊല്ലിയുണ്ടായ സംഘര്‍ഷങ്ങള്‍ക്കുപിന്നില്‍ മുസ്‌ലിമുകളാണെന്നാരോപിച്ചുള്ള അതിക്രമങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് മുസ്ലിം വിരുദ്ധ കലാപം ഇപ്പോഴും നടക്കുന്നതായാണ് പ്രദേശവാസികളുടെ വെളിപ്പെടുത്തല്‍. രാമനവമി ദിനങ്ങളില്‍ നടന്ന ആഘോഷങ്ങള്‍ തടസ്സപ്പെടുത്തിയെന്നാരോപിച്ച് പ്രദേശത്തെ നിരവധി വീടുകളും അധികൃതര്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്തതായി പ്രദേശവാസികള്‍ വെളിപ്പെടുത്തുന്നു.
പ്രദേശത്തെ അനധികൃതമായി നിര്‍മ്മിച്ച വീടുകള്‍ ജെസിബി ഉപയോഗിച്ച് തകര്‍ക്കുമെന്ന് നേരത്ത മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞിരുന്നു. ഇത് മുഖ്യമന്ത്രി പ്രാവര്‍ത്തികമാക്കിയതായും പ്രദേശവാസികള്‍ പറയുന്നു. നിരവധി പൊലീസുകാരുടെ സാന്നിദ്ധ്യത്തിലാണ് അധികൃതര്‍ വീടുകള്‍ തകര്‍ത്തത്. ചോദിക്കാന്‍ ചെന്നതിന് പൊലീസുകാര്‍ നിലത്തിട്ട് ഇഴച്ചതായും മര്‍ദ്ദിച്ചതായും പ്രദേശവാസിയായ മുഹമ്മദ് നദീം ഷെയ്ക്ക് വെളിപ്പെടുത്തി. 50 ഓളം പൊലീസുകാരാണ് തങ്ങള്‍ക്കുനേരെ ആക്രമണവുമായി എത്തിയതെന്നും നദീം പറയുന്നു. അമ്പതിലധികം തവണ പൊലീസ് മര്‍ദ്ദിച്ചു. സംഭവം കഴിഞ്ഞ് എട്ട് ദിവസമായിട്ടും വീടിന് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നും നദീം പറഞ്ഞു. കലാപത്തില്‍ യാതൊരു പങ്കുമില്ലാതിരുന്നിട്ടും കിലോമീറ്ററുകള്‍ക്കിപ്പുറത്തുള്ള ഞങ്ങളെയും ഉദ്യോഗസ്ഥര്‍ ആക്രമിച്ചുവെന്നും നദീം പറയുന്നു.
ഈ പ്രദേശത്ത് രാമനവമിയുമായി ബന്ധപ്പെട്ട റാലികളൊന്നും നടന്നിരുന്നില്ല. വാറണ്ടുകളൊന്നുംകൂടാതെയാണ് പൊലീസുകാര്‍ അതിക്രമം നടത്തിയത്. 45 ഓളം വീടുകളാണ് അധികൃതര്‍ നശിപ്പിച്ചത്. വീടുകള്‍ മാത്രമല്ല, ആറ് മുതല്‍ എട്ട് ലക്ഷം രൂപ വരെ വരുന്ന വ്യാപാര സ്ഥാപനങ്ങളും ഓഫീസകളും അധികൃതര്‍ നശിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമെ വിഷയത്തില്‍ ഇടപെടുകപോലും ചെയ്യാത്ത ജനങ്ങളുടെ പേരില്‍ വ്യാജപ്രചാരണങ്ങള്‍പോലും സൃഷ്ടിക്കുന്നതിനായി അധികൃതര്‍ വ്യക്തമാക്കി.
English Summary:Violence a week after Ramanavami violence; Homes were bulldozed and Muslims say police harassment continues
You may like this video also