Site icon Janayugom Online

അഭയ കേസ്: കന്യകാത്വ പരിശോധന ഭരണഘടനാവിരുദ്ധം

abhaya case

അഭയാ കേസിലെ പ്രതി സിസ്റ്റര്‍ സെഫിയുടെ കന്യാകാത്വ പരിശോധന ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന് എതിരെന്ന് ഡല്‍ഹി ഹൈക്കോടതി. ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മയാണ് ഈ ഉത്തരവു പുറപ്പെടുവിച്ചത്.

1992 ലെ സിസ്റ്റര്‍ അഭയാ കൊലക്കേസുമായി ബന്ധപ്പെട്ടാണ് പ്രതിസ്ഥാനത്തുള്ള സിസ്റ്റര്‍ സെഫിയെ കന്യാകാത്വ പരിശോധനയ്ക്ക് വിധേയയാക്കിയത്. സിസ്റ്റര്‍ സെഫിയും ഫാദര്‍ കോട്ടൂരും തമ്മിലുള്ള അവിഹിത ബന്ധം മറച്ചുവയ്ക്കാനാണ് സിസ്റ്റര്‍ അഭയയെ കൊല ചെയ്തതെന്നാണ് കേസന്വേഷിച്ച സിബിഐയുടെ കണ്ടെത്തല്‍. കേസില്‍ കോടതി ഇവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. സിബിഐ കോടതിയുടെ ശിക്ഷ പിന്നീട് ഹൈക്കോടതി മരവിപ്പിച്ചിരുന്നു.

കേസന്വേഷണത്തിന്റെ ഭാഗമായാണ് സെഫിയുടെ കന്യകാത്വ പരിശോധന നടന്നത്. എന്നാല്‍ പ്രതിയായലും ഇരയായാലും ഇത്തരം പരിശോധനകള്‍ സ്വകാര്യതയുടെ ലംഘനമാണെന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ്-ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയുടെ കന്യകാത്വ പരിശോധന നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണ്. ക്രിമിനല്‍ കേസിന്റെ നടപടികള്‍ പൂര്‍ത്തിയായാല്‍ മനുഷ്യാവകാശ ലംഘനത്തിന് സെഫിക്ക് കോടതിയെ സമീപിച്ച് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.

Eng­lish Sum­ma­ry: Vir­gin­i­ty test­ing is unconstitutional

You may also like this video 

Exit mobile version