Site iconSite icon Janayugom Online

വെർച്വൽ അറസ്റ്റ് തട്ടിപ്പ്: 8.8 ലക്ഷം രൂപനഷ്ടമായി

വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ വെസ്റ്റ്ഹിൽ അത്താണിക്കൽ സ്വദേശിയായ വയോധികനിൽ നിന്ന് 8,80,000 രൂപ തട്ടി അജ്ഞാതസംഘം. അത്താണിക്കൽ വിഭൂതിയിൽ ചാപ്പുണ്ണി നമ്പ്യാരുടെ പണമാണ് നഷ്ടമായത്. മുംബൈയിൽ ജലസേചന വകുപ്പിൽ ജോലിചെയ്തിരുന്ന കാലയളവിൽ മനുഷ്യക്കടത്തുകേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇതുവഴി അനധികൃത സമ്പാദ്യം നേടിയിട്ടുണ്ടെന്നും പറഞ്ഞ് മുംബൈ സൈബർ ക്രൈം ഡെപ്യൂട്ടി കമ്മിഷണർ എന്ന പേരിൽ ഒരാൾ ഫോണിൽവിളിക്കുകയായിരുന്നു. വീഡിയോ കോളിൽ പൊലീസ് വേഷധാരിയായി വന്ന് കേസ് തീർപ്പാക്കുന്നതിന് ബാങ്ക് രേഖകൾ ആവശ്യപ്പെട്ടു. 

അക്കൗണ്ടിലുള്ള തുക തത്കാലം കൈമാറണമെന്നും പരിശോധിച്ചശേഷം തിരികെ കൈമാറുമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ജനുവരി 19 മുതൽ 21 വരെയുള്ള കാലയളവിലാണ് സംഭവം. രണ്ട് ബാങ്കുകളുടെ ശാഖകൾ വഴി 4,00,000, 4, 80,000 എന്നീ തുകകളാണ് ഇദ്ദേഹം കൈമാറിയത് പണം തിരിച്ചുകിട്ടുമെന്ന് കരുതി തട്ടിപ്പിനിരയായ കാര്യം ആദ്യം പറഞ്ഞില്ല. ബന്ധുക്കളുടെ നിർബന്ധത്തിനു വഴങ്ങി ഏപ്രിൽ ഒമ്പതിനാണ് എലത്തൂർ സ്റ്റേഷനിൽ പരാതി നൽകിയത്. തെലങ്കാനയിലെ രണ്ട് അക്കൗണ്ടുകളിലേക്കാണ് പണം കൈമാറ്റം ചെയ്യപ്പെട്ടതെന്ന് പൊലീസ് പറയുന്നു.

Exit mobile version