Site iconSite icon Janayugom Online

വിസ തട്ടിപ്പ്‌: ശരണ്യ കൈമാറിയത്‌ അരക്കോടി രൂപ

sharanyasharanya

വിസ തട്ടിപ്പിനിരയായി തലവടിയിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. നിലവിൽ കൊച്ചിയിൽ പ്രവർത്തിക്കുന്ന ഏജൻസിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. വിസ തട്ടിപ്പിന് ഇരയായ തലവടി മാളിയേക്കൽ ശരണ്യ (34) ആണ് കഴിഞ്ഞ ദിവസം തുങ്ങി മരിച്ചത്. 

ആത്മഹത്യാ കുറിപ്പിൽ നിന്നും നിരവധി ആളുകളുടെ കയ്യിൽ നിന്ന് പണം വാങ്ങി ഏജൻസിക്ക് കൈമാറിയതായി സൂചന ലഭിച്ചിരുന്നു. ഇതേ തുടർന്ന് ശരണ്യയുടെ അക്കൗണ്ട് പരിശോധിച്ചപ്പോൾ നീരേറ്റുപുറത്തുള്ള രണ്ട് ബാങ്കുകളുടെ അക്കൗണ്ടിൽ നിന്ന് അരക്കോടിയിലേറെ രൂപ ഏജൻസിക്ക് കൈമാറിയതായി തെളിവ് ലഭിച്ചിട്ടുണ്ട്. കൂടാതെ ശരണ്യയുടെ കൂട്ടുകാരിയുടെ അക്കൗണ്ടിൽ നിന്നും ആറ് ലക്ഷം രൂപയോളം ഈ എജൻസിക്ക് കൈമറിയിട്ടുണ്ട്. 

വിദേശ ജോലി സ്വപ്നം കണ്ട നിരവധി ആളുകളുടെ പണമാണ് ഏജൻസി കൈക്കലാക്കിയത്. ശരണ്യയുടെ വിശ്വാസ്യതയിൽ പണം കൈമാറിയ മറ്റ് തൊഴിലന്വേഷികൾ വിസ തട്ടിപ്പെന്ന് മനസിലാക്കിയതോടെ പണം തിരികെ ആവശ്യപ്പെട്ടിരുന്നു. വിദേശത്തേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പ് നടക്കുന്നതിനിടെയാണ് വിസ തട്ടിപ്പ് വിവരം ശരണ്യക്ക് മനസിലായത്. ഇതിൽ മനം നൊന്താണ് ശരണ്യ തൂങ്ങി മരിച്ചത്. 

കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. അമ്പലപ്പുഴ ഡിവൈഎസ് പി കെ എൻ രാജേഷ്, എടത്വാ എസ്ഐ എൻ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ശരണ്യയുടെ ഭർത്താവിന്റെയും പിതാവിന്റെയും മൊഴി രേഖപ്പെടുത്തി. കസ്റ്റഡിയിലെടുത്ത ശരണ്യ ഉപയോഗിച്ചിരുന്ന മൊബൈലിലെ വിവിരങ്ങളും പൊലീസ് പരിശോധിച്ച് വരുകയാണ്. ഇതിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചതായും സുചനയുണ്ട്. 

Exit mobile version