Site iconSite icon Janayugom Online

വിസ്മയ കേസ്; വിചാരണ ജനുവരി 10 മുതല്‍

ആയുര്‍വേദ വിദ്യാര്‍ത്ഥിനിയായിരുന്ന വിസ്മയ ഭര്‍തൃഗൃഹത്തില്‍ സ്ത്രീധനപീഡനത്താല്‍ ആത്മഹത്യ ചെയ്ത കേസിന്മേലുള്ള വിചാരണ ജനുവരി 10 മുതല്‍ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോ‍ടതിയില്‍ ആരംഭിക്കും. ഇന്നലെ പ്രതി കിരണ്‍കുമാറിനെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. കുറ്റം ചെയ്തിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു. ഇല്ല എന്ന മറുപടിയാണ് പ്രതി നല്‍കിയത്. തുടര്‍ന്ന് കോടതി കേസ് ജനുവരി 10 മുതല്‍ സാക്ഷിവിസ്താരത്തിനായി മാറ്റി വയ്ക്കുകയായിരുന്നു.

304 ബി (സ്ത്രീധനപീഡനം കൊണ്ടുള്ള മരണം), 498 എ (സ്ത്രീധനപീഡനം), 306 (ആത്മഹത്യാപ്രേരണ), 323 (പരിക്കേല്‍പ്പിക്കുക), 506 (1) (ഭീഷണിപ്പെടുത്തുക) എന്നീ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ മൂന്നും നാലും വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളുമാണ് കുറ്റപത്രത്തില്‍ ആരോപിച്ചിട്ടുള്ളത്. 2021 ജൂണ്‍ 21നാണ് വിസ്മയ മരിച്ചത്. മൂന്നുമാസത്തിനുള്ളില്‍ കുറ്റപത്രം ഹാജരാക്കിയ കേസില്‍ ആറുമാസത്തിനുള്ളില്‍ വിചാരണ ആരംഭിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ കേസിനുണ്ട്. 

2019 മെയ് 31ന് വിസ്മയയെ സ്ത്രീധനത്തിനുവേണ്ടി ഭര്‍ത്താവ് കിരണ്‍കുമാര്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും 2020 ഓഗസ്റ്റ് 29ന് ചിറ്റുമലയിലും 2021 ജനുവരി മൂന്നിന് വിസ്മയയുടെ നിലമേലുള്ള വീട്ടിലും സ്ത്രീധനമായി ലഭിച്ച കാറ് മാറ്റി നല്‍കണമെന്ന് പറ‍ഞ്ഞ് പീഡിപ്പിച്ചുവെന്നും പീഡനം സഹിക്കവയ്യാതെ വിസ്മയ ആത്മഹത്യ ചെയ്തുവെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. വിസ്മയ കൂട്ടുകാരികള്‍ക്കും ബന്ധുക്കള്‍ക്കും വാട്സ്ആപ്പിലൂടെ അയച്ച സന്ദേശങ്ങള്‍ തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജും പ്രതിക്കുവേണ്ടി അഡ്വ. പ്രതാപചന്ദ്രന്‍പിള്ളയും ഹാജരായി.
eng­lish summary;vismaya case followup
you may also like this video;

Exit mobile version