Site icon Janayugom Online

ഇമ്രാന്‍ ഖാനെതിരെ അവിശ്വാസപ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പ്

പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാനെതിരേയുള്ള അവിശ്വാസപ്രമേയം ഇന്ന് വോട്ടിനിടാനിരിക്കെ ഇസ്ലാമാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ചോ അതിലധികമോ ആളുകളുടെ ഒത്തുചേരലുകള്‍, ഘോഷയാത്രകള്‍, റാലികള്‍, പ്രകടനങ്ങള്‍ എന്നിവ നിരോധിച്ചുകൊണ്ട് ഇസ്ലാമാബാദിലെ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിറക്കി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇസ്ലാമാബാദിലെ ദേശീയ അസംബ്ലിക്ക് പുറത്ത് സുരക്ഷ ശക്തമാക്കി. അതേസമയം ജനങ്ങളോട് തെരുവിലിറങ്ങാന്‍ ഇമ്രാന്‍ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. തന്നെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ വിദേശശക്തികള്‍ ഗൂഢാലോചന നടത്തുന്നതായി അദ്ദേഹം ആരോപിച്ചിരുന്നു.

ദേശതാത്പര്യത്തിനും ഭാവിക്കുമായാണ് ജനങ്ങളോട് തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തത്. രാജി, അവിശ്വാസപ്രമേയത്തെ പരാജയപ്പെടുത്തുക, തിരഞ്ഞെടുപ്പ് എന്നിങ്ങനെ മൂന്നു വഴികളാണ് തന്റെ മുന്നിലുള്ളതെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു. അഴിമതി, സാമ്പത്തിക ദുര്‍ഭരണം, നിരുത്തരവാദപരമായ വിദേശനയം എന്നിവ ചൂണ്ടിക്കാട്ടി മാര്‍ച്ച് എട്ടിനാണ് ഇമ്രാനെതിരേ പ്രതിപക്ഷപാര്‍ട്ടികള്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്.

2018ലാണ് ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി അധികാരത്തിലേറിയത്. സാമ്പത്തിക ക്രമക്കേടുകളും വിദേശനയത്തിലുണ്ടായ പാളിച്ചകളും ഉയര്‍ത്തിക്കാണിച്ചാണ് പ്രതിപക്ഷം ഇമ്രാന്‍ഖാനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നിരിക്കുന്നത്. ഇന്ന് പ്രമേയം പാര്‍ലമെന്റില്‍ പരിഗണിക്കും.
പ്രമേയത്തെ എങ്ങനെ നേരിടണമെന്ന് എനിക്കറിയാം, ഞാന്‍ ഉറപ്പായും അതിനെ നേരിടുകതന്നെ ചെയ്യും. എന്റെ പ്രീയപ്പെട്ട ജനങ്ങള്‍ ജാഗ്രത പാലക്കണം. രാജ്യത്തിന് നിരക്കാത്തതായ എന്ത് സംഭവിച്ചാലും തെരുവിലിറങ്ങി പ്രതിഷേധം നടത്തണമെന്നും ഇമ്രാന്‍ ഖാന്‍ ആഹ്വാനം ചെയ്തു.

Eng­lish Summary:Vote of no con­fi­dence against Imran Khan today
You may also like this video

Exit mobile version