തദ്ദേശ സ്ഥാപനങ്ങളിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച് മൂന്ന് ദിവസത്തിനകം ലഭിച്ചത് 1.25 ലക്ഷം അപേക്ഷകൾ. 1,05,948 എണ്ണം പേര് ചേർക്കുന്നതിനും മറ്റുളളവ ഭേദഗതി, സ്ഥാനമാറ്റം, ഒഴിവാക്കൽ എന്നിവയ്ക്കുമാണ്. പേര് ചേർക്കുന്നതിനും പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും ഒരു വാർഡിൽ നിന്ന് മറ്റൊരു വാർഡിലേക്കോ പോളിങ് സ്റ്റേഷനിലേക്കോ സ്ഥാനമാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനുമുളള അപേക്ഷകൾ കമ്മിഷന്റെ http://sec.kerala.gov.in എന്ന സൈറ്റില്‍ ഓഗസ്റ്റ് ഏഴ് വരെ നൽകാം. പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിന് ഓൺലൈനായി രജിസ്റ്റർ ചെയ്ത് പ്രിന്റൗട്ട് ഒപ്പിട്ട് ഇആര്‍ഒയ്ക്ക് ലഭ്യമാക്കണം. ഫോറം അഞ്ചിലെ ആക്ഷേപം നേരിട്ടും തപാലിലൂടെയും നല്‍കാം.
കഴിഞ്ഞ 23ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ 2,66,78,256 വോട്ടർമാർ ഉണ്ടായിരുന്നു. 2020 ലെ പൊതുതെരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടർപട്ടിക ഉപതെരഞ്ഞെടുപ്പുകൾക്കായും 2023ലും 2024ലും സമ്മറി റിവിഷൻ നടത്തിയും പുതുക്കിയാണ് കരട് പട്ടിക തയ്യാറാക്കിയത്. അത്തരത്തിൽ പുതുക്കിയ വോട്ടർ പട്ടികയിലെ ഒരു വോട്ടറെപ്പോലും ഒഴിവാക്കാതെയാണ് പുതിയ വാർഡുകളിലേക്കുളള കരട് തയ്യാറാക്കിയത്.
2020 ലെയോ അതിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലെയോ പട്ടികയിൽ നിന്ന് 8,76,879 അനർഹരെ ഒഴിവാക്കിയും പേര് ചേർക്കുന്നതിന് അപേക്ഷിച്ച 57,460 പേരെ ഉൾപ്പെടുത്തിയുമാണ് 2023ൽ സമ്മറി റിവിഷൻ നടത്തിയത്. 2024ൽ അത്തരത്തിൽ അനർഹരായ 4,52,951 പേരെ ഒഴിവാക്കിയും അർഹതപ്പെട്ട 2,68,907 പേരെ ചേർക്കുകയും ചെയ്തിരുന്നു. വാർഡ് പുനർവിഭജനത്തെ തുടർന്ന് തദ്ദേശസ്ഥാപനങ്ങളിൽ നിലവിൽ ഉണ്ടായിരുന്ന വോട്ടർപട്ടിക പുതിയ വാർഡുകളിൽ ഡീലിമിറ്റേഷൻ ഉത്തരവ് അടിസ്ഥാനമാക്കിയാണ് പുനഃക്രമീകരിച്ചത്. നിലവിലെ വോട്ടർപട്ടിക പുതിയ വാർഡുകളിൽ പുനഃക്രമീകരിച്ചതിൽ പിശക് മൂലം വാർഡോ, പോളിങ് സ്റ്റേഷനോ മാറിയിട്ടുണ്ടെങ്കിൽ അവ തിരുത്തുന്നതിന് സ്വമേധയാ നടപടിയെടുക്കാൻ ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫിസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

