Site iconSite icon Janayugom Online

വഖഫ് നിയമ ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക്

waqaf boardwaqaf board

രാജ്യത്ത് നിലവിലുള്ള വഖഫ് നിയമത്തെ സമഗ്രമായി പൊളിച്ചെഴുതുന്ന വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. ന്യൂനപക്ഷ അവകാശങ്ങളും സ്വാതന്ത്ര്യവും ഹനിക്കുന്നതാണ് ബില്ലെന്നും മതപരമായ കാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്നും സര്‍ക്കാര്‍ വിട്ടുനില്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം രംഗത്തെത്തിയത്. പ്രതിപക്ഷ ഇടപെടലിനെ തുടര്‍ന്ന് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്കു വിടാന്‍ സഭ തീരുമാനിച്ചു.

ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവാണ് പ്രതിഷേധത്തിനിടയിലും ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഭരണഘടനയ്ക്കു നേരെ നടക്കുന്ന അക്രമമാണിതെന്നും നിയമം കിരാതമാണെന്നും പ്രതിപക്ഷം ആരോപിച്ചു. ദേവസ്വം ബോര്‍ഡുകളില്‍ അഹിന്ദുക്കളെ ഉള്‍പ്പെടുത്തുമോ എന്ന് കോണ്‍ഗ്രസ് അംഗം കെ സി വേണുഗോപാല്‍ ചോദിച്ചു. ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാരിന്റെ പുതിയ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് സാമുദായിക വിഭജനം സൃഷ്ടിക്കുന്നതാണ് ബില്ലെന്ന് സിപിഐ നേതാവ് കെ സുബ്ബരായന്‍ പറഞ്ഞു.
ഭരണഘടനാ ലംഘനമാണ് പുതിയ ബില്ലെന്ന് ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. ന്യൂനപക്ഷങ്ങള്‍ കടുത്ത ആശങ്കയിലാണെന്നും ബില്ലിന് അവതരണാനുമതി നല്‍കരുതെന്നും അദ്ദേഹം സ്പീക്കറോട് ആവശ്യപ്പെട്ടു.
പ്രതിപക്ഷം ബില്ലിനെതിരെ ആക്ഷേപം ഉയര്‍ത്തിയ സാഹചര്യത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്കു വിടാന്‍ തീരുമാനിക്കുകയായിരുന്നു.

Eng­lish Sum­ma­ry: Waqf Act Amend­ment Bill to Joint Par­lia­men­tary Committee

You may also like this video

Exit mobile version