Site icon Janayugom Online

സുധാകരനും സതീശനുമെതിരെ പടയൊരുക്കം; കരുനീക്കം നേതൃമാറ്റത്തിലേയ്ക്ക്

Sudhakaran

കെപിസിസി യോഗത്തിൽ അധ്യക്ഷനും പ്രതിപക്ഷ നേതാവിനും രൂക്ഷ വിമർശനമുയര്‍ന്നതിനു പിന്നാലെ എ ഗ്രൂപ്പ് ഇനി ഇവരുടെ കളികൾക്ക് ഒപ്പം നിൽക്കില്ലെന്ന് സൂചന. പഴയ ഐ ഗ്രൂപ്പിലെ കോർ കരുണാകര ഗ്രൂപ്പും സുധാകര ‑സതീശ ദ്വയങ്ങൾക്കൊപ്പം ഇല്ലെന്ന് വ്യക്തമാക്കിയതോടെ ലോക്‌സഭാ തെഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിൽ നേതൃത്വങ്ങളിൽ മാറ്റം വരാന്‍ സാധ്യത. നേതൃത്വത്തിന്റെ വഴിവിട്ട പോക്കിനെതിരെ ലീഗ് നേതൃത്വം കോൺഗ്രസ് ഹൈക്കമാൻഡിന് അടക്കം പരാതി നൽകിയതോടെ നിലവിലുള്ള സമവാക്യങ്ങളിൽ മാറ്റം വരുത്തിയേ മുന്നോട്ടു പോക്ക് നടക്കുകയുള്ളൂ എന്ന തിരിച്ചറിവ് കേന്ദ്ര നേതാക്കൾക്ക് ഉണ്ടായതായാണ് റിപ്പോര­്‍ട്ട്. കെ സി വേണുഗോപാലിന്റെ പിന്തുണയാണ് പ്രതിപക്ഷ നേതാവിനടക്കം തുണയായിരുന്നത്. എന്നാൽ വികാരം തിരിച്ചറിഞ്ഞില്ലെങ്കിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി ഉണ്ടാവുമെന്ന് നേതാക്കൾ നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയെ പിന്തുണച്ചതാണ് വി ഡി സതീശന് എതിരായ വിമർശനത്തിന് കാരണം. ആർഎസ്എസ് അനുകൂല പരാമർശത്തിന്റെ പേരിലാണ് കെ സുധാകരന് യോഗത്തിൽ പഴി കേള്‍ക്കേണ്ടിവന്നത്.

കെ സുധാകരന്റെ നിഷേധാത്മക സമീപനവും വിമര്‍ശന വിധേയമായി. കെപിസിസി മുൻ വൈസ് പ്രസിഡന്റ് സികെ ശ്രീധരൻ, ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം എച്ച് നജീം തുടങ്ങിയവർ പാർട്ടി വിട്ടത് അതുകൊണ്ടാണ്.
പ്രാദേശികമായ കൊഴിഞ്ഞുപോക്കുകളെ അവഗണിക്കുന്ന നിലപാടുകൾ ഭാവിയിൽ വലിയ ദോഷം ചെയ്യുമെന്ന നിലപാടും യോഗത്തിൽ ഉയർന്നു. 

Eng­lish Sum­ma­ry: war against Sud­hakaran and Satheesan; Move to lead­er­ship change

You may also like this video

Exit mobile version