Site icon Janayugom Online

മ്യാന്‍മര്‍ സൈന്യത്തിന്റേത് യുദ്ധക്കുറ്റങ്ങള്‍: യുഎന്‍

പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തതിന് ശേഷം മ്യാന്‍മര്‍ സേന രാജ്യത്ത് നടത്തുന്നത് ഗുരുതരമായ അതിക്രമങ്ങളും യുദ്ധക്കുറ്റങ്ങളുമെന്ന് യുഎന്‍. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം സമര്‍പ്പിച്ച ആദ്യ സമഗ്ര റിപ്പോര്‍ട്ടിലാണ് മ്യാന്‍മര്‍ സേനയുടെ അതിക്രമങ്ങളെക്കുറിച്ച് പറയുന്നത്. മനുഷ്യജീവതത്തോടുള്ള കടുത്ത അവഗണനയും ജനങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുകയുമാണ് മ്യാന്‍മര്‍ സേന ചെയ്യുന്നതെന്ന് യുഎന്‍ അറിയിച്ചു. 

ജനവാസ മേഖലയില്‍ വ്യോമാക്രമണമുള്‍പ്പെടെയുള്ള സ്ഫോടനങ്ങള്‍ നടത്തുക, ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുക, മാരക ആയുധങ്ങള്‍ ജനങ്ങള്‍ക്ക് നേരെ ഉപയോഗിക്കുക തുടങ്ങി സേന നടത്തുന്ന ക്രൂരതകളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പൗരന്മാരെ വെടിവച്ചു കൊല്ലുക, തീയിടുക, അനധികൃതമായി അറസ്റ്റ് ചെയ്യുക, മനുഷ്യകവചങ്ങളായി ഉപയോഗിക്കുക തുടങ്ങി നിരവധി മനുഷ്യാവകാശ ലംഘനങ്ങളാണ് മ്യാന്‍മറില്‍ നടക്കുന്നത്. 

മ്യാന്‍മര്‍ സേനയിലെ അംഗങ്ങള്‍, സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള ബിസിനസുകള്‍ എന്നിവയ്ക്ക് പാശ്ചാത്യരാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വടക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ സംഘടനയായ ആസിയാന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും മ്യാന്‍മറില്‍ ജനങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടരുകയാണ്. പട്ടാള അട്ടിമറിക്ക് ശേഷം സുരക്ഷാ ജീവനക്കാരുടെ ആക്രമണത്തില്‍ 1600 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് യുഎന്നിന്റെ കണക്ക്. 

Eng­lish Summary:War crimes com­mit­ted by the Myan­mar army: UN
You may also like this video

Exit mobile version