Site icon Janayugom Online

കര്‍ഷകദ്രോഹ നയങ്ങള്‍ക്ക് താക്കീത്; രാജ്ഭവന് മുന്നില്‍ കിസാന്‍ സഭയുടെ മഹാസംഗമം

കര്‍ഷകരെ വഞ്ചിക്കുകയും അവഗണിക്കുകയും ചെയ്യുന്ന നയങ്ങളുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സര്‍ക്കാരിന് ശക്തമായ താക്കീതുമായി രാജ്ഭവന് മുന്നില്‍ കര്‍ഷകര്‍ അണിനിരന്നു. കർഷകരെ രക്ഷിക്കൂ, കൃഷിയെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി അഖിലേന്ത്യാ കിസാൻ സഭ (എഐകെഎസ്)യുടെ നേതൃത്വത്തിൽ രാജ്ഭവന് മുന്നില്‍ നടന്ന കര്‍ഷക മഹാസംഗമത്തില്‍ ആയിരക്കണക്കിന് കർഷകർ പങ്കാളികളായി. കർഷക മഹാസംഗമം ദേശീയ പ്രസിഡന്റ് രാവുല വെങ്കയ്യ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജെ വേണുഗോപാലൻ നായർ അധ്യക്ഷനായി.

കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കുക, വാഗ്ദാനങ്ങൾ പാലിക്കുക, കാർഷികോല്പന്നങ്ങളുടെ താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ നൽകുക, കേന്ദ്ര വൈദ്യുതി ബിൽ പിൻവലിക്കുക, സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നയം ഉപേക്ഷിക്കുക, സംസ്ഥാന കർഷക ക്ഷേമനിധി ബോർഡ് യാഥാർത്ഥ്യമാക്കുക, 5000 രൂപ പ്രതിമാസ കർഷക പെൻഷൻ നൽകുക, കർഷക കടാശ്വാസ കമ്മിഷന് ആവശ്യമായ ഫണ്ട് അനുവദിക്കുക, 2020 ഡിസംബർ 31 വരെയുള്ള കാർഷിക കടങ്ങൾ കടാശ്വാസത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുക, നെല്ലിന്റെ സംഭരണവില ഉയർത്തുക, കുടിശിക വിതരണം ചെയ്യുക, നാളികേര സംഭരണം ഫലപ്രദമാക്കുക, സംഭരണവില 40 രൂപയാക്കുക, കുടിശിക പണം ഉടൻ നൽകുക, കാലിത്തീറ്റവില നിയന്ത്രിക്കുക, ഗുണനിലവാരം ഉറപ്പുവരുത്തുക, രാസവളവില നിയന്ത്രിക്കുക, വന്യമൃഗങ്ങളിൽ നിന്നും കൃഷിയെയും കർഷകരെയും സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു കർഷക മഹാസംഗമം. കർഷക മഹാസംഗമത്തിന് മുന്നോടിയായി സംസ്ഥാനത്ത് രണ്ട് മേഖലാ കർഷക രക്ഷായാത്രകൾ സംഘടിപ്പിച്ചിരുന്നു.

Eng­lish Summary;Warning against anti-farmer poli­cies; Mass gath­er­ing of Kisan Sab­ha in front of Raj Bhavan

You may also like this video

Exit mobile version