Site icon Janayugom Online

മുല്ലപ്പെരിയാറില്‍ മുന്നറിയിപ്പ്

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 136.20 അടി പിന്നിട്ടതോടെ തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നൽകി. 138 അടിയിലെത്തിയാൽ രണ്ടാമത്തെ മുന്നറിയിപ്പ് നൽകും. മുല്ലപ്പെരിയാർ ഡാമിൽ സുപ്രീം കോടതി വിധിയനുസരിച്ച് സംഭരിക്കാവുന്ന ജലത്തിന്റെ അളവ് 142 അടിയാണ്.

ജലനിരപ്പ് 140 അടിയിലെത്തുമ്പോഴാണ് ആദ്യത്തെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുക. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നതാണ് ജലനിരപ്പ് താരതമ്യേന ഉയരാൻ കാരണം. എന്നാൽ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ നിലവിൽ ഇല്ല. ഇന്നലെ രാവിലെ വരെ 2.3 മില്ലി മീറ്റർ മഴ മാത്രമാണ് വൃഷ്ടി പ്രദേശങ്ങളിലൊന്നായ പീരുമേട് രേഖപ്പെടുത്തിയത്.

നീരൊഴുക്ക് ശക്തമായി തുടരുന്നതിനാലാണ് ഡാമിലെ ജലനിരപ്പ് ഉയരുന്നത്. നിലവിൽ 4573 ഘനയടി വെള്ളമാണ് ഡാമിലേക്ക് സെക്കന്റിൽ ഒഴുകിയെത്തുന്നത്. ഇതേതുടർന്ന് തമിഴ്‌നാടിനോട് കൂടുതൽ അളവിൽ ജലം കൊണ്ടുപോകുവാൻ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ തമിഴ്‌നാട് 2150 ഘനയടി വെള്ളമാണ് കൊണ്ടു പോകുന്നത്. എന്നാൽ കൂടുതൽ അളവിൽ ജലം കൊണ്ടുപോകുന്നുണ്ടെന്നാണ് തമിഴ്‌നാടിന്റെ അവകാശ വാദം.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് വരും ദിവസങ്ങളിൽ ഇടുക്കിയിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചതിനാൽ ജില്ലാ ഭരണകൂടം അതീവ ജാഗ്രതയിലാണ്. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു.

 

Eng­lish Sum­ma­ry: Warn­ing in Mullaperiyar

 

You may like this video also

Exit mobile version