Site icon Janayugom Online

“മാപ്പ് പറയാൻ സവർക്കറല്ല”; സസ്പെൻഷനെതിരെ ബിനോയ് വിശ്വം

binoy viswam

മാപ്പ് പറയാന്‍ ഞങ്ങള്‍ സവര്‍ക്കറല്ലെന്ന് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം. സസ്പെൻഡ് ചെയ്ത സഭാ നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം. മാപ്പ് പറഞ്ഞാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന രാജ്യസഭാ അധ്യക്ഷന്റെ നിലപാട് പ്രതിപക്ഷ എംപിമാർ തള്ളി.
‘സസ്പെൻഷന് പിന്നിൽ രാഷട്രീയ ഘടകങ്ങളുണ്ട്. വൈരാഗ്യബുദ്ധിയോടെയാണ് സർക്കാർ പെരുമാറുന്നത്. ഇന്ത്യയിൽ നരേന്ദ്ര മോഡി മാർഷൽ ഭരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ നിയമപരമായി നേരിടും, ’ ബിനോയ് വിശ്വം പറഞ്ഞു.
‘പാർലമെന്റിനെ പരിഹസിക്കുകയാണ്. പ്രതിപക്ഷം വേണ്ട, ഞങ്ങൾ എല്ലാ കാര്യങ്ങളും ചെയ്യും എന്ന് വാദിക്കുന്ന ബിജെപിയെ ഇതിനകത്ത് കാണാം. മാപ്പിന്റെ കാര്യം ചോദിക്കരുത്. മാപ്പ് ചോദിക്കാൻ ഞങ്ങൾ സവർക്കറല്ല. ആ പാരമ്പര്യം ഞങ്ങളുടേതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ നാളെ പത്ത് മണിമുതല്‍ ഗാന്ധി പ്രതിമക്ക് മുന്നിൽ ധർണ നടത്തും. അതേസമയം സഭ ബഹിഷ്കരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ ഭാഗം കേൾക്കാതെയാണ് നടപടിയെടുത്തത്. രാഷ്ട്രീയ പകപോക്കലാണിത്. ഒരിക്കലും മാപ്പ് പറയില്ല, മാപ്പ് പറയേണ്ട ഒന്നും ചെയ്തിട്ടില്ല, ’ എളമരം കരീം പറഞ്ഞു. ഓഗസ്റ്റ് ഒന്നിലെ ബുള്ളറ്റിനിൽ പ്രതിഷേധിച്ചവരുടെ പേരുകളുണ്ട്. അതിൽ എളമരം കരീമിന്റെ പേരില്ല. പിന്നെ എങ്ങനെയാണ് നടപടിയെടുത്തതെന്നും ജോൺ ബ്രിട്ടാസ് ചോദിച്ചു.
പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ടും കർഷക സമരവുമായി ബന്ധപ്പെട്ടുമായിരുന്നു പാർലമെന്റിൽ ബഹളമുണ്ടായത്. രാജ്യസഭയിലെ ചില വനിതാ കോൺഗ്രസ് എംപിമാർ പ്രതിഷേധിക്കുന്നതിനിടെ പുരുഷ മാർഷലുകൾ തങ്ങളെ മർദിച്ചതായി ആരോപിചക്കുകയും ചെയ്തിരുന്നു.
ഓഗസ്റ്റ് 11 ന്, പുതിയ നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് സഭയിൽ ചർച്ച ആരംഭിച്ചപ്പോൾ നിരവധി പ്രതിപക്ഷ എംപിമാർ മേശപ്പുറത്ത് കയറി കറുത്ത തുണി വീശി ഫയലുകൾ വലിച്ചെറിഞ്ഞ് പ്രതിഷേധം അറിയിക്കുകയായിരുന്നു.

Eng­lish Sum­ma­ry: We Are not Savarkar is not to apol­o­gize ”; Binoy Vish­wam against suspension

You may like this video also

Exit mobile version