Site icon Janayugom Online

പ്രകൃതിയെ മുറിവേല്പിക്കാത്ത നിർമ്മാണരീതി വേണം: മന്ത്രി കെ രാജൻ

പ്രകൃതിക്കു മുറിവേല്പിക്കാത്ത തരത്തിലുള്ള നിർമ്മാണ രീതികളിലേക്ക് കേരളം മാറേണ്ടതുണ്ടെന്നു റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. പ്രകൃതി ദുരന്തങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ശാസ്ത്രീയമായ നിർമ്മാണ രീതികൾ സ്വീകരിക്കേണ്ടത് അനിവാര്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ 50-ാം വാർഷികത്തിന്റെ ഭാഗമായി സുവർണ ജൂബിലി മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ നിർമ്മാണ മേഖലയിൽ കൂടുതൽ കാര്യക്ഷമമായി ഇടപെടാനും പുതിയ ഭവന നയം ആവിഷ്കരിക്കാനും ഭവന നിർമ്മാണ ബോർഡിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭവന നിർമ്മാണ ബോർഡിന്റെ ആസ്ഥാന ഓഫീസിനു സമീപമുള്ള 7.33 സെന്റ് സ്ഥലത്ത് 358.32 ച മി വിസ്തീർണത്തിൽ നാലു നില കെട്ടിടമാണു നിർമ്മിക്കുന്നത്. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ വാഹനങ്ങൾക്കു പാർക്കിങ് സൗകര്യവും ശുചിമുറികളും ഒരുക്കും. ഒന്നാം നിലയിൽ കടമുറിയും രണ്ട്, മൂന്നു നിലകളിലായി നാല് അതിഥി മുറികളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബോർഡിന്റെ തനതു ഫണ്ടിൽനിന്നു മൂന്നു കോടി ചെലവഴിച്ചാണു സുവർണ ജൂബിലി മന്ദിരം നിർമ്മിക്കുന്നത്. പരിപാടിയിൽ ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി പി സുനീർ അധ്യക്ഷനായി. കൗൺസിലർ സി ഹരികുമാർ , ഹൗസിങ് കമ്മിഷണർ എൻ ദേവീദാസ്, ഗീതാ ഗോപി, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Eng­lish summary;We need con­struc­tion meth­ods that do not harm nature: Min­is­ter Rajan

You may also like this video;

Exit mobile version