Site icon Janayugom Online

നാല് വര്‍ഷത്തിനിടെ അഞ്ച് സമ്പന്നരുടെ ആസ്തി ഇരട്ടിയായി; 60 ശതമാനം പേര്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി

2020 മുതല്‍ ലോകത്തെ അഞ്ച് സമ്പന്നരുടെ ആസ്തി ഇരട്ടിയായെന്നും ആഗോള ജനതയുടെ 60 ശതമാനം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയതായും പഠനം. ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന് മുന്നോടിയായി പുറത്തിറക്കിയ ഓക്സ്ഫാം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകത്തെ മുഴുവന്‍ ദാരിദ്ര്യവും ഇല്ലാതാക്കാന്‍ 230 വര്‍ഷമെടുക്കുമെന്ന് റിപ്പോര്‍ട്ടിലെ അസമത്വമെന്ന അധ്യായത്തില്‍ പറയുന്നു.

അതേസമയം അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ആദ്യത്തെ സഹസ്രകോടീശ്വരനുണ്ടായേക്കാനുള്ള സാധ്യതയും ഇതില്‍ പറഞ്ഞുവയ്ക്കുന്നു. ലോകത്തെ 10 വലിയ ആഗോള കോര്‍പറേറ്റുകളുടെ സിഇഒമാര്‍ അല്ലെങ്കില്‍ പ്രധാന ഷെയര്‍ ഹോള്‍ഡര്‍മാര്‍ 100 കോടിക്ക് മുകളില്‍ ആസ്തി ഉള്ളവരാണ്. ഇത് ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ മുഴുവൻ രാജ്യങ്ങളുടെയും ആകെ ജിഡിപിക്ക് തുല്യമാണ്.

2020ന് ശേഷം ലോകത്തെ അഞ്ച് ധനികരുടെ വരുമാനം 40,500 കോടി ഡോളറില്‍ നിന്ന് 86,900 കോടി ഡോളറായി വര്‍ധിച്ചു. മണിക്കൂറില്‍ 140 ലക്ഷം ഡോളര്‍ എന്ന നിലയിലാണ് ഇവരുടെ വരുമാനം ഉയരുന്നതെന്നും ഓക്സ്ഫാം കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. നൂറുകോടിയിലേറെ ജനങ്ങള്‍ കോവിഡ് മഹാമാരിയുടെയും പണപ്പെരുപ്പത്തിന്റെയും യുദ്ധങ്ങളുടെയും പരിണിത ഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമ്പോള്‍ ധനികരുടെ സമ്പാദ്യം വര്‍ധിക്കുകയാണ്.

ഇത് സ്വാഭാവികമായി ഉണ്ടാകുന്ന ഒന്നല്ലെന്നും ഓക്സ്ഫാം ഇന്റര്‍നാഷണല്‍ ഇടക്കാല എക്സിക്യൂട്ടീവ് ഡയറക്ടര്‍ അമിതാബ് ബേഹര്‍ പറ‌ഞ്ഞു. ആഗോള ജനസംഖ്യയുടെ 21 ശതമാനത്തെ മാത്രം പ്രതിനിധാനം ചെയ്യുന്ന വടക്കൻ മേഖലയാണ് 69 ശതമാനം സമ്പത്തും കൈവശപ്പെടുത്തിയിരിക്കുന്നതെന്നും ലോകത്തെ 74 ശതമാനം അതിസമ്പന്നരും ഇവിടെ നിന്നാണെന്നും ഓക്സ്ഫാം പറയുന്നു.

Eng­lish Sum­ma­ry: Wealth of World’s Five Rich­est Peo­ple More Than Dou­bled Since 2020
You may also like this video

Exit mobile version