Site icon Janayugom Online

കുടകില്‍ ബജ്റംഗ് ദള്‍ പ്രവർത്തകരുടെ ആയുധ പരിശീലനം; നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം

കർണാടകയിലെ കുടകില്‍ ബജ്റംഗ് ദള്‍ പ്രവർത്തകർ ആയുധ പരിശീലനം നടത്തിയ സംഭവം വിവാദമാകുന്നു. സമൂഹത്തില്‍ ഭയപ്പാട് സൃഷ്ടിക്കുന്ന ഇത്തരം പ്രവർത്തികള്‍ക്ക് പിന്നില്‍ പ്രവർത്തിച്ചവർക്കെതിരെയടക്കം ശക്തമായ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ പാർട്ടികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വെടിവയ്പ്പ് ഉള്‍പ്പെടെയുള്ള പരിശീലനങ്ങളായിരുന്നു പ്രവർത്തകർക്ക് നല്‍കിയത്. തോക്കുകളുമായി പരിശീലനം നടത്തുന്ന പ്രവർത്തകരുടെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ശൌര്യ പ്രശിക്ഷണ വർഗയെന്ന പരിപാടിയുടെ ഭാഗമായിരുന്നു പരിശീലനം. കുടക് പൊന്നംപേട്ടിലെ സായിശങ്ക വിദ്യാലയത്തിലാണ് എട്ട് ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

വിഎച്ച്പി, ആർഎസ്എസ് പ്രവർത്തകരും പരിശീലനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. എംഎൽഎമാരായ എം പി അപ്പച്ചു രഞ്ജൻ, കെ ജി ബൊപ്പയ്യ, എംഎല്‍സി സുജ കുശലപ്പ എന്നിവർ ക്യാമ്പില്‍ സന്ദർശനം നടത്തിയതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ 10 വർഷമായി പ്രശിക്ഷണ വർഗ പരിശീലനത്തിനായി സ്കൂൾ പരിസരം ഉപയോഗിക്കുന്നുണ്ടെന്നാണ് സായി ശങ്കര സ്കൂൾ പ്രസിഡന്റ് ജാരു ഗണപതി പറയുന്നത്. തോക്ക് ഉപയോഗിക്കുന്നതിൽ പരിശീലനം നൽകുന്നതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മദ്രസകള്‍ നിരോധിക്കണമെന്ന് കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ട് ശ്രീരാമ സേന തലവന്‍ പ്രമോദ് മുത്തലിക്കും രംഗത്തെത്തിയിട്ടുണ്ട്.

Eng­lish summary;Weapons train­ing of Bajrang Dal activists in Kodagu; Oppo­si­tion demand­ing action

You may also like this video;

Exit mobile version