Site iconSite icon Janayugom Online

ക്ഷേത്രപരിസരത്ത് ആയുധപരിശീലനം പാടില്ല: ഹൈക്കോടതി

ചിറയൻകീഴ് ശ്രീ ശാർക്കര ദേവീ ക്ഷേത്രപരിസരത്ത് മാസ് ഡ്രില്ലും ആയുധപരിശീലനവും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കേരളാ ഹൈക്കോടതി ക്ഷേത്രം ഭാരവാഹികള്‍ക്കും ദേവസ്വം ബോര്‍ഡിനും പൊലീസിനും നിർദേശം നൽകി. രണ്ട് ഭക്തർ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത്കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിർദേശം നൽകിയത്. 

രാഷ്ട്രീയ സ്വയംസേവക് സംഘിലെ (ആർഎസ്എസ്) അംഗങ്ങൾ എന്ന് അവകാശപ്പെട്ട് കുറച്ചാളുകൾ ക്ഷേത്രപരിസരം അനധികൃതമായി കൈയേറി മാസ് ഡ്രില്ലുകളും ആയുധപരിശീലനവും നടത്തുന്നതായി ഹർജിയിൽ പറയുന്നു. ക്ഷേത്രപരിസരത്ത് ഇത്തരം പ്രവർത്തികൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് ദേവസ്വം കമ്മിഷണർക്കും ബെഞ്ച് നിർദേശം നൽകി. 

ക്ഷേത്രത്തിലെത്തുന്ന തീർത്ഥാടകർക്കും ഭക്തർക്കും, പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും ഇത്തരം പ്രവർത്തികൾ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും ആർഎസ്എസ് അംഗങ്ങൾ ക്ഷേത്രപരിസരത്തിനുള്ളിൽ പുകയില ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നതായും ഹർജിയിൽ ആരോപിക്കുന്നു. ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്നത് ക്ഷേത്രത്തിന്റെ സമാധാനപരവും ശാന്തവുമായ അന്തരീക്ഷം തകർക്കുന്നുവെന്നും ഹർജിയിലുണ്ട്. 

Eng­lish Summary:Weapons train­ing should not be allowed in tem­ple premis­es: High Court
You may also like this video

Exit mobile version