Site icon Janayugom Online

മഴ വിവരം തത്സമയം അറിയാന്‍ നിരീക്ഷണ കേന്ദ്രങ്ങൾ വരുന്നു

കാലാവസ്ഥ വ്യതിയാനം, മഴയുടെ കൃത്യമായ അളവ്, ചൂട്, അന്തരീക്ഷത്തിലെ ആർദ്രത, കാറ്റിന്റെ വേഗതയും ദിശയും നിർണയിക്കുക, താപനില, ഈർപ്പം തുടങ്ങിയ വിവരങ്ങൾ തത്സമയം അറിയുന്നതിന് സംസ്ഥാനത്തെ മലയോര മേഖലകൾ കേന്ദ്രീകരിച്ച് 63 ഓട്ടോമാറ്റിക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ കൂടി വരുന്നു. കേന്ദ്ര കാലാവസ്ഥ മന്ത്രാലയത്തോട് കേരളം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അതിതീവ്രമഴയും ഉരുൾപൊട്ടലും പതിവായ മലയോര മേഖലയിലാണ് ഇവ ഭൂരിഭാഗവും സ്ഥാപിക്കുകയെന്നാണ് അറിയുന്നത്. സംസ്ഥാന സർക്കാരിന്റെ കൈവശമുള്ള 10 മീറ്റർ വീതം നീളവും വീതിയുമുള്ള സ്ഥലങ്ങളിലാണു കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. ഒരു സ്റ്റേഷന് അഞ്ച് ലക്ഷം രൂപ ചെലവു വരും. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് പ്രകാരം കേരളത്തിൽ 256 ഇത്തരം കേന്ദ്രങ്ങൾ വേണം. കാലാവസ്ഥാ വകുപ്പിന്റെ കീഴിലുണ്ടായിരുന്നത് 68 എണ്ണം മാത്രം. 188 കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കണമെന്നു സംസ്ഥാന സർക്കാർ 2018ലെ പ്രളയത്തിനു ശേഷം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കാലാവസ്ഥാ വകുപ്പ് അനുമതി നൽകിയെങ്കിലും 2020 ജൂണിൽ നെയ്യാറ്റിൻകര (തിരുവനന്തപുരം), സീതത്തോട് (പത്തനംതിട്ട), വെസ്റ്റ് കല്ലട (കൊല്ലം), കഞ്ഞിക്കുഴി (ആലപ്പുഴ), പൂഞ്ഞാർ (കോട്ടയം), പീരുമേട് (ഇടുക്കി), പറവൂർ (എറണാകുളം), വെള്ളിനേഴി (പാലക്കാട്), പറവണ്ണ (മലപ്പുറം), ചാലക്കുടിപ്പുറം, പൊരിങ്ങൽക്കുത്ത് (തൃശൂർ), കക്കയം (കോഴിക്കോട്), പടിഞ്ഞാറത്തറ (വയനാട്), ഇരിക്കൂർ (കണ്ണൂർ), വെള്ളരിക്കുണ്ട് (കാസർകോട്) തുടങ്ങിയ സ്ഥലങ്ങളിൽ 15 എണ്ണം മാത്രമാണ് അന്ന് സ്ഥാപിച്ചത്. ബാക്കി 85 എണ്ണത്തിൽ 63 എണ്ണം സ്ഥാപിക്കാനാണ് ഇപ്പോൾ ധാരണയായത്. 23 സ്റ്റേഷനുകൾക്കായി കണ്ടെത്തിയ സ്ഥലങ്ങൾ അനുയോജ്യമല്ലെന്നു കാലാവസ്ഥാ വകുപ്പ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെ അറിയിച്ചു. പകരം പുതിയ സ്ഥലങ്ങൾ കണ്ടെത്തണം. കാലാവസ്ഥാ വകുപ്പിലെ വിദഗ്ദ്ധർ പരിശോധിച്ച ശേഷമേ ഇവിടങ്ങളിൽ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിൽ തീരുമാനമെടുക്കൂ. ഈ സ്റ്റേഷനുകൾ ആറ് മാസത്തിനകം പ്രവർത്തനക്ഷമമാകും.
eng­lish summary;weather detec­tion unit kerala
you may also like this video;

Exit mobile version