സംസ്ഥാനത്തെ സ്കൂളുകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളൊരുങ്ങുന്നു. സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി.
ജോഗ്രഫി പഠനം കൂടുതൽ രസകരവും എളുപ്പവുമാക്കാൻ ജോഗ്രഫി വിഷയമുള്ള ഹയർസെക്കണ്ടറി സ്കൂളുകളിലാണ് സ്റ്റേഷൻ തയ്യാറാകുന്നത്. രാജ്യത്ത് തന്നെ ആദ്യമായാണ് സ്കൂളുകളിൽ കാലാവസ്ഥ സ്റ്റേഷനുകൾ വരുന്നത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 250 ഓളം സ്കൂളുകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തയ്യാറാകുന്നത്. സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരങ്ങൾ സ്കൂൾ വിക്കിയിലും സമഗ്ര ശിക്ഷ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.
ഗവേഷണാത്മക പഠനത്തിന്റെ വലിയ സാധ്യതയാണ് വിദ്യാർത്ഥികൾക്ക് മുന്നിൽ തുറക്കുന്നത്. ഭാവിയിൽ കൂടുതൽ സാധ്യതകൾ പ്രതീക്ഷിക്കാവുന്ന ജോഗ്രഫി പഠനത്തിൽ സ്കൂൾ തലം തൊട്ട് തന്നെ കൂടുതൽ പരിശീലനം നൽകാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ ഉപകരിക്കും. ഇങ്ങനെ സ്കൂളുകളിൽ നിന്ന് ലഭിക്കുന്ന പരിശീലനം ബിരുദതല ജോഗ്രഫി പഠനങ്ങൾക്ക് ഏറെ ഉപകാരപ്പെടുകയും ചെയ്യും.
മഴയുടെ അളവ്, കാറ്റിന്റെ വേഗത, അന്തരീക്ഷ മർദ്ദം എന്നിവ നിരീക്ഷിച്ച് ചാർട്ടിൽ രേഖപ്പെടുത്തുക, തെർമോമീറ്റർ, വൈറ്റ് ഡ്രൈ ബൾബ് തെർമ്മോ മീറ്റർ, വെഥർ പോർ കാസ്റ്റർ, മഴമാപിനി, വിൻഡ് വേവ്, വെഥർ ഡാറ്റാ ബുക്ക്, ഡാറ്റാ ഡിസ്‌പ്ലേ ബോർഡ് തുടങ്ങീ പതിമൂന്ന് ഉപകരണങ്ങൾ ഓരോ സ്റ്റേഷനിലും സജ്ജീകരിക്കും. ഓരോ സമയത്തേയും പ്രാദേശിക കാലാവസ്ഥാ വ്യതിയാനം നിർണ്ണയിച്ച് ജനങ്ങൾക്ക് കൈമാറാൻ സാധിക്കും.
കുട്ടികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി നിരീക്ഷണം രേഖപ്പെടുത്തും. ഇതിനായി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിദഗ്ധരുടെ സേവനം ഉപയോഗിച്ച് പരിശീലനം നൽകും. വെതർ സ്റ്റേഷനുകൾ സജ്ജമാക്കുന്നതിന് ഓരോ സ്കൂളിനും 50, 000 രൂപ വീതം ഫണ്ട് അനുവദിക്കും. ഇതിന് ആവശ്യമായ ഉപകരണങ്ങളിൽ പലതും വിവിധ സംസ്ഥാനങ്ങളിൽ നിന്നാണ് വാങ്ങുന്നത്. ഉപകരണങ്ങൾ എത്തുന്ന മുറയ്ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അടുത്തമാസത്തോടെ സജ്ജമാകും.
English Summary:Weather stations are being set up in schools across the state
You may also like this video