ക്രൈമുകൾ ചെയ്യുമ്പോൾ രണ്ടാമതൊരു ചിന്ത ഇല്ലാതിരിക്കാൻ അയാളെ പ്രേരിപ്പിച്ചത് എന്താണെന്ന ചോദ്യവുമായി രാഹുൽ മാങ്കൂട്ടത്തിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് താരാ ടോജോ അലക്സ്. പാർട്ടിയിലെ ഏതെങ്കിലും ചെറുപ്പക്കാർ വരുമ്പോൾ അവരെ ഗർഭകേസിലും പെണ്ണ്കേസിലും പെടുത്തി നശിപ്പിക്കുന്നു എന്ന് പറയുന്ന അശ്ലീല തമാശ കൊണ്ട് നേരിടാൻ പറ്റുന്നതിനേക്കാൾ ഗുരുതരമായ കുറ്റകൃത്യങ്ങൾ ഇവിടെ നടന്നിട്ടുണ്ടെന്നും താരാ ഫേസ് ബുക്കിൽ കുറിച്ചു.
അതിക്രമികൾക്കിടയായ പെൺകുട്ടികൾ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല, എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്നൊക്കെ വിലപിക്കുന്നതിന് മുമ്പ്, അത്തരത്തിൽ പുറത്തുപറഞ്ഞ മനുഷ്യരോട് നമ്മൾ എന്താണ് ചെയ്തത് എന്നതിനെപ്പറ്റി ആത്മ വിമർശനത്തോടെ ചിന്തിക്കാൻ സമൂഹം തയ്യാറാകണം. ഈ രാജ്യത്തെ മഹാരഥന്മാർ ഇരുന്നിട്ടുള്ള രണ്ട് കസേരകളിൽ ഒരേസമയം ഇരുന്നിട്ടും, നഷ്ടപ്പെടാൻ ഇമേജ് ഉൾപ്പെടെ നൂറായിരം കാര്യങ്ങൾ ഉണ്ടെന്നിരിക്കെ, ഇത്തരം ക്രൈമുകൾ ചെയ്യുമ്പോൾ രണ്ടാമതൊരു ചിന്ത ഇല്ലാതിരിക്കാൻ അയാളെ പ്രേരിപ്പിച്ചത് എന്താണെന്നും താര ചോദിച്ചു. സ്ത്രീകൾ അത്രമേൽ അശക്തരാണെന്നും അവർക്ക് നിലവിളിക്കാൻ കഴിയുകയില്ല എന്നും ഈ സമൂഹം അയാൾക്ക് കൊടുത്തിട്ടുള്ള ഉറപ്പുകളാണ് ഇത്തരം ക്രൈമുകൾ ചെയ്യുമ്പോൾ രണ്ടാമതൊരു ചിന്ത ഇല്ലാതിരിക്കാൻ അയാളെ പ്രേരിപ്പിച്ചതെന്നും ആ വ്യവസ്ഥിതി തിരുത്താനുള്ള ഒരു അവസരം കൂടി ആയിട്ട് നമ്മൾ ഇപ്പോൾ നടക്കുന്ന സംഭവങ്ങളെ കാണണമെന്നും താര പറഞ്ഞു.

