Site iconSite icon Janayugom Online

ചിലർ കഷ്ടപ്പെടുമ്പോള്‍ ചിലർ സൂത്രത്തിൽ പേരിനൊപ്പം ഡോക്ടറെന്ന വാലായി ചേര്‍ക്കുന്നു: നടൻ ജോയ് മാത്യു

ഗവേഷണ വിദ്യാർത്ഥികൾ പ്രയാസപ്പെട്ട് അത് പൂർത്തിയാക്കാൻ പാടുപെടുമ്പോൾ ചിലർ സൂത്രത്തിൽ തന്റെ പേരിനൊപ്പം ഡോക്ടറെന്ന് വാലായി ചേർക്കാൻ കഷ്ടപ്പെടുകയാണെന്ന് നടൻ ജോയ് മാത്യു. ഇവർ ‘ഡോ’ എന്ന് കഴുത്തിൽ കെട്ടിത്തൂക്കിയിടുന്ന അൽപൻമാരാണെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ജോയ് മാത്യുവിന്റെ പ്രതികരണം. 

പട്ടിയുടെ കഴുത്തിലെ ബെൽറ്റ് പോലെ ‘ഡോ’കൾ തൂക്കിയിടുന്നവരെ ‘പോടോ’ എന്ന് പറയാൻ കെൽപുള്ള കുട്ടികൾ കേരളത്തിലുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ‘എനിക്ക് നേരിട്ടറിയാവുന്ന മിടുക്കരായ എത്രയോ ഗവേഷണ വിദ്യാർത്ഥികൾ അഞ്ചും പത്തും അതിലധികവും വർഷമെടുത്ത് ഗവേഷണത്തിലൂടെ നേടിയെടുക്കുന്നതാണ് പിഎച്ച്ഡി എന്നിട്ടും പലരും അത് തങ്ങളുടെ പേരിനു മുന്നിൽ വെക്കുവാൻ മടിക്കുന്നു. കാരണം ലളിതം, പിഎച്ച്ഡിക്കപ്പുറം ഇനിയും പഠിക്കാൻ ഒരുപാടുണ്ട് എന്ന് അവർക്ക് ബോധ്യമുള്ളത് കൊണ്ടാണത്. 

എന്നാൽ അൽപന്മാരായ പലരും യാതൊരു നാണവുമില്ലാതെ പേരിന് മുമ്പിൽ ‘ഡോ. ’ എന്ന് വെക്കുന്നത് കണ്ടിട്ടുണ്ട്. എനിക്കെല്ലാം അറിയാം എന്ന അൽപന്റെ ഉളുപ്പില്ലായ്മയാണത്. അക്കാദമിക് കാര്യങ്ങൾക്കായി പേരിന് മുൻപിൽ ഒരു ‘ഡോ’ വെച്ചോട്ടെ, അത് മനസ്സിലാക്കാം. ഇനി ഇതൊന്നുമില്ലാത്ത ഒരു വർഗമുണ്ട്. അവർക്ക് ഗവേഷണവും പ്രബന്ധവുമൊന്നും വേണ്ട. കാശുകൊടുത്ത് ‘സർവകലാശാല ‘ എന്ന ഒരു ഉടായിപ്പ് ബോർഡും വെച്ചിരിക്കുന്ന വിദേശത്തെ ഏതെങ്കിലും കടയിൽ നിന്നും ലോകത്തിൽ എവിടെയുമില്ലാത്ത വിഷയത്തിൽ ഒരു ‘ഡോ’ വാങ്ങിവരും. ഒന്നിലധികം ‘ഡോ’കൾ വാങ്ങുന്ന അൽപന്മാരുടെ മൂത്താപ്പമാരും ഈ നാട്ടിലുണ്ടെന്നും ജോയ് മാത്യു പരിഹസിക്കുന്നു.

Eng­lish Summary:While some suf­fer, some add to the for­mu­la as a doc­tor with a name: actor Joy Mathew
You may also like this video

Exit mobile version