Site icon Janayugom Online

ഗാസയിലെ സഹായ വിതരണം ഡബ്യുഎച്ച്ഒ നിര്‍ത്തലാക്കി

വടക്കന്‍ ഗാസയിലെ മെഡിക്കല്‍ സഹായ വിതരണം പിന്‍വലിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന. സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സംഘടനയുടെ തീരുമാനം. വടക്കന്‍ ഗാസയിലെ അല്‍— അവ്‍ദ ആശുപത്രിയിലേക്കും കേന്ദ്ര മരുന്ന് സംഭരണശാലയിലേക്കുമുള്ള അടിയന്തര വിതരണം നാലാം തവണയാണ് ലോകാരോഗ്യ സംഘടന നിര്‍ത്തലാക്കുന്നത്. 12 ദിവസമായി വടക്കന്‍ ഗാസയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്ന് പലസ്തീനിലെ ലോകാരോഗ്യ സംഘടന പ്രതിനിധി അറിയിച്ചു. 

കനത്ത ബോംബാക്രമണം, നിയന്ത്രണങ്ങള്‍, ആശയവിനിമയ സംവിധാനങ്ങളിലെ തടസം എന്നിവ ഗാസയിലുടനീളമുള്ള സ്ഥിരവും സുരക്ഷിതവുമായ സഹായ വിതരണം അസാധ്യമാക്കുന്നുവെന്നും സംഘടന വ്യക്തമാക്കി. വടക്കന്‍ ഗാസയിലെ നാശനഷ്ടങ്ങളുടെ തോത് ഞെട്ടിപ്പിക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പറഞ്ഞു. സഹായ വിതരണത്തിനെടുക്കുന്ന കാലതാമസം കൂടുതല്‍ ആളുകളുടെ മരണത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മധ്യ ഗാസയിലെ അല്‍ അഖ്സ ആശുപത്രിയില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നതിനാല്‍ എമര്‍ജന്‍സി മെഡിക്കല്‍ ടീമും മെഡിക്കല്‍ എയ്ഡ് ഫോര്‍ പലസ്തീനിയന്‍ ചാരിറ്റിയും പ്ര­വര്‍ത്തനങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായതായി ഇന്റര്‍നാഷണല്‍ റെസ്ക്യു കമ്മിറ്റി എയ്ഡ് അറിയിച്ചു. അല്‍ അ­ഖ്‌സ ആശുപത്രിക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ 600ലധികം പേരെ കാണാതായെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. 

Eng­lish Summary;WHO sus­pends aid deliv­ery to Gaza

You may also like this video

Exit mobile version