തിരുനെല്ലി പഞ്ചായത്ത് ഏഴാം വാർഡിൽ കള്ളം തുള്ളിയിലെ ജനവാസമേഖലയിലാണ് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചത്. അറുതാക്കൽ ജോർജിന്റെ കൃഷിയിടത്തിലെ 22 കവുങ്ങുകളാണ് കഴിഞ്ഞ രാത്രിയിൽ മാത്രം കാട്ടാന നശിപ്പിച്ചത്. കാപ്പിയുടെ പൂത്തു തുടങ്ങിയ കമ്പുകളും കാട്ടാന നശിപ്പിച്ചു. മാപ്പിളക്കൊല്ലിയിൽ ഫെൻസിംഗില്ലാത്ത ഭാഗത്തു കൂടി കാട്ടാന കൃഷിയിടത്തിലേക്ക് കടക്കുകയായിരുന്നു. ഫെൻസിംഗ് തുറന്നു കിടക്കുന്നത് ചൂണ്ടിക്കാട്ടിയിട്ടും അധികൃതർ നടപടിയെടുതുന്നില്ലെന്നാണ് കർഷകർ പറയുന്നുന്നത്. പത്ത് ദിവസം മുമ്പ് ജോർജിൻ്റെ കൃഷിയിടത്തിലെ ത്രീഫേസ് മീറ്റർ കാട്ടാന നശിപ്പിച്ചിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 70 ഓളം കാപ്പിച്ചെടികൾ കാട്ടാന നശിപ്പിച്ചതായി ഇദ്ദേഹം പറഞ്ഞു. കള്ളം തുള്ളി. മാപ്പിളക്കൊല്ലി, കൊല്ലിക്കോളനി, മിച്ചഭൂമി ഉന്നതി, കാൽവരി എസ്റ്റേറ്റ് തുടങ്ങിയ ഭാഗങ്ങളിലാണ് കാട്ടാന പതിവായെത്തി കൃഷി നശിപ്പിക്കുന്നത്. കാപ്പി നനയ്ക്കാനുപയോഗിക്കുന്ന ജലസേചന പൈപ്പുകളും ചവിട്ടി നശിപ്പിക്കുന്നുണ്ട്. എല്ലാ ദിവസവും ഒരേ വഴിയിലൂടെയാണ് കാട്ടാന ജനവാസമേഖലയിലേക്ക് പ്രവേശിക്കുന്നതെന്നും. ഈ ഭാഗത്ത് വാച്ചർമാരെ നിയോഗിച്ച് കാട്ടാന കൃഷിയിടത്തിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കാനുള്ള സംവിധാനം ഒരുക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.