ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെത്തുടർന്ന് ജമ്മു കശ്മീരിൽ കടുത്ത പ്രതിഷേധം പടരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ താഴ്‌വരയിൽ ബന്ദിന് മുഖ്യ പുരോഹിതൻ മിർവൈസ് ഉമർ ഫാറൂഖ് ആഹ്വാനം ചെയ്തു.
സംഘർഷ സാധ്യത കണക്കിലെടുത്ത് കശ്മീരിലെ സ്കൂളുകളും കോളജുകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ട് ദിവസത്തേക്ക് അടച്ചിടാൻ അധികൃതർ ഉത്തരവിട്ടു. 2019 ല്‍ 370ാ റദ്ദാക്കിയതിന് ശേഷം താഴ്വരയിലെ വിവിധ ജില്ലകളിൽ ഒരേസമയം ഇത്രയും വലിയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുന്നത് ആദ്യമായാണ്.
ശ്രീനഗറിലെ ലാൽ ചൗക്ക് ഉൾപ്പെടെയുള്ള പ്രധാന നഗരകേന്ദ്രങ്ങളിൽ നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. കരിങ്കൊടികൾ വീശിയും ഖമനേയിയുടെ ചിത്രങ്ങൾ ഉയർത്തിയും പ്രതിഷേധിച്ചവർ അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ ശക്തമായ മുദ്രാവാക്യങ്ങൾ മുഴക്കി. പ്രതിഷേധ മാർച്ചുകളെത്തുടർന്ന് താഴ്വരയിലെ ഗതാഗതം പൂർണമായും തടസ്സപ്പെടുകയും വ്യാപാര സ്ഥാപനങ്ങൾ മണിക്കൂറുകളോളം അടഞ്ഞു കിടക്കുകയും ചെയ്തു. വിവിധ ഷിയാ സുന്നി സംഘടനകളും രാഷ്ട്രീയ നേതാക്കളും പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
പിഡിപി നേതാക്കളായ വഹീദ് പര, സുഹൈബ് യൂസഫ് മിർ തുടങ്ങിയവർ ലാൽ ചൗക്കിലെ പ്രകടനങ്ങൾക്ക് നേതൃത്വം നൽകി. ഇറാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഖമേനിയുടെ വധത്തെ ശക്തമായി അപലപിച്ചു. സംഘർഷം പടരാതിരിക്കാൻ ശ്രീനഗർ, ബുഡ്ഗാം, ബന്ദിപ്പോര എന്നിവിടങ്ങളിൽ വൻ പൊലീസ് സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താഴ്വരയിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാജ വാർത്തകൾ പ്രചരിക്കുന്നത് തടയാൻ രാവിലെ നിർത്തിവച്ച ഇന്റർനെറ്റ് സേവനങ്ങൾ പിന്നീട് ഭാഗികമായി പുനഃസ്ഥാപിച്ചു.
കശ്മീരില്‍ വ്യാപക പ്രതിഷേധം

