Site icon Janayugom Online

നഷ്ടപരിഹാരം തട്ടിയെടുക്കാന്‍ ഭാര്യ വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി; പരാതിയുമായി ഭര്‍ത്താവ്

ഒഡിഷയിലെ ട്രെയിൻ ദുരന്തത്തിൽ ഭർത്താവ് മരിച്ചുപോയെന്ന് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി നഷ്ടപരിഹാരം തട്ടിയെടുക്കാൻ ശ്രമിച്ച യുവതി ഒളിവില്‍. ജൂൺ രണ്ടിന് ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ ഭർത്താവ് ബിജയ് ദത്ത മരിച്ചുവെന്ന് അവകാശപ്പെട്ടാണ് കട്ടക്ക് സ്വദേശി ഗീതാഞ്ജലി ദത്ത എത്തിയത്.

മൃതദേഹം ഭർത്താവിന്റെതാണെന്ന് തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ രേഖകൾ പരിശോധിച്ചപ്പോഴാണ് യുവതിയുടെ അവകാശവാദം കള്ളമാണെന്ന് കണ്ടെത്തിയത്. യുവതിയെ താക്കീതു നൽകി പൊലീസ് വിട്ടയച്ചിരുന്നു. പിന്നീട് ഭർത്താവ് തന്നെ ഇവർക്കെതിരെ മണിയബന്ധ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.അതേസമയം അറസ്റ്റ് ഭയന്ന് യുവതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

13 വർഷമായി ദമ്പതികൾ വേർപിരിഞ്ഞ് താമസിക്കുകയാണ്. താൻ മരിച്ചതായി വ്യാജരേഖയുണ്ടാക്കി സർക്കാരിന്റെ പണം തട്ടിയെടുക്കാൻ ശ്രമിച്ച ഗീതാഞ്ജലിക്കെതിരെ കടുത്ത നടപടിവേണമെന്നാണ് ഭര്‍ത്താവായ ബിജയ് ദത്തയുടെ ആവശ്യം. ഇങ്ങനെ വ്യാജരേഖകളുണ്ടാക്കുന്നവർക്കെതിരെ ചീഫ് സെക്രട്ടറി പി കെ ജെന റെയിൽവേക്ക് നിർദേശം നൽകിയിട്ടുണ്ട്.

ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നൽകുമെന്നാണ് മുഖ്യമന്ത്രി നവീൻ പട്നായിക് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ലക്ഷവും കേന്ദ്ര റെയിൽവേ മന്ത്രാലയം 10 ലക്ഷം രൂപയുമാണ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. ഇതുവരെ 288 പേരാണ് ട്രെയിൻ അപകടത്തിൽ മരിച്ചത്. 1200 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Eng­lish Summary:Wife forged death cer­tifi­cate to extort com­pen­sa­tion; Hus­band with complaint

You may also like this video

Exit mobile version