Site icon Janayugom Online

വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം വേണം: കിസാൻ സഭ

മനുഷ്യന്റെ ജീവനും സ്വത്തിനും കടുത്ത ഭീക്ഷണിയായി മാറിയിരിക്കുന്ന വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന കൗൺസിൽ , കേന്ദ്ര — സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ വയനാട് ജില്ലയിൽ മാത്രം അടുത്ത ദിവസങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് നാല് പേർക്കാണ്. വന്യമൃഗ ആക്രമണം തടയാൻ സമഗ്രമായൊരു നയരൂപീകരണത്തിന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മുൻകൈയെടുക്കണം. കേരളം- തമിഴ്നാട് — കർണ്ണാടക സംസ്ഥാനങ്ങളെ ഏകോപിപ്പിച്ച് കേന്ദ്ര വനം — പരിസ്ഥിതി മന്ത്രാലയം ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കിസാൻ സഭ ആവശ്യപ്പെട്ടു.

പ്രസിഡൻ്റ് ജെ വേണുഗോപാലൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ജനറൽ സെക്രട്ടറി വി ചാമുണ്ണി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ദേശീയ സെക്രട്ടറി സത്യൻ മൊകേരി ദേശീയ കൗൺസിൽ തീരുമാനങ്ങൾ വിശദീകരിച്ചു.

പ്രശ്നക്കാരായ വന്യമൃഗങ്ങളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടെന്ന കേന്ദ്ര വനം — പരിസ്ഥിതി മന്ത്രിയുടെ അഭിപ്രായം സംസ്ഥാന സർക്കാർ പരിശോധിക്കണം. നിയമപരമായി അത്തരം കാര്യങ്ങളിൽ വ്യക്തത വരുത്തണം. സംസ്ഥാനങ്ങൾക്കുള്ള അധികാര- അവകാശങ്ങൾ ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കണമെന്ന് കിസാൻ സഭ ആവശ്യപ്പെട്ടു. ഒരു മനുഷ്യായുസ് മുഴുവൻ മണ്ണിൽ ചോര നീരാക്കി പണിചെയ്ത് ഉണ്ടാക്കിയതെല്ലാം ഒരു നിമിഷനേരം ക്കൊണ്ട് ഇല്ലാതാവുന്ന സ്ഥിതിവിശേഷമാണ് വന്യമൃഗ ആക്രമണത്തിൻ്റെ ബാക്കിപത്രം . ഇത് ഒരു തരത്തിലും സഹിക്കാനാവില്ല. അനാഥമായ ആ കുടുംബങ്ങളുടെ സംരക്ഷണം സർക്കാർ ഏറ്റെടുത്താൽ പോലും ഒന്നും പകരമാവില്ലെന്ന് ഓർമ്മപ്പെടുത്തുന്നു. ജീവനും സ്വത്തുക്കളും നഷ്ടപ്പെട്ട കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് കിസാൻ സഭ സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു.

കാടിന്റെ ആവസവ്യവസ്ഥ പരിപാലിച്ച് മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നടപടികൾ സ്വീകരിക്കണം. ഈ വിഷയത്തിൽ സങ്കുചിത രാഷ്ട്രീയ ലക്ഷ്യം വച്ച് പ്രവർത്തിക്കുന്നവരെ തിരിച്ചറിയാനും കരുതിയിരിക്കാനും കർഷക സമൂഹത്തോട് കിസാൻ സഭ അഭ്യർത്ഥിച്ചു.

Eng­lish Sum­ma­ry: Wild ani­mal attacks need per­ma­nent solu­tion: Kisan Sabha
You may also like this video

Exit mobile version