Site icon Janayugom Online

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് ശുപാര്‍ശ നല്‍കിയില്ലെന്ന വാദം തെറ്റ്: മന്ത്രി എ കെ ശശീന്ദ്രന്‍

കേന്ദ്രമന്ത്രി പദവി വഹിച്ചവരും ഇപ്പോൾ വഹിക്കുന്നവരും തെറ്റായ വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നത് അപലപനീയവും ഭരണകൂടത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നതുമാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് കേരളം ഇതുവരെയും ശുപാർശ നൽകിയിട്ടില്ലെന്ന മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കാട്ടുപന്നിയെ കേന്ദ്രവന്യജീവി സംരക്ഷണ നിയമത്തിന്റെ 62-ാം വകുപ്പ് പ്രകാരം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനം നിരവധി തവണ അപേക്ഷ സമർപ്പിക്കുകയും വനം മന്ത്രി നേരിട്ട് രണ്ട് തവണ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവിന് നിവേദനം നൽകുകയും ചെയ്തിരുന്നു. വകുപ്പ് 11 (1) (ബി) പ്രകാരം പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ സേവനം ഉപയോഗപ്പെടുത്തിക്കൊണ്ട് കാട്ടുപന്നികളെ നേരിടാനാണ് കേന്ദ്ര മന്ത്രാലയത്തിൽ നിന്നും മറുപടി ലഭിച്ചത്.

ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കാട്ടുപന്നിയെ കേന്ദ്രസർക്കാർ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാതിരുന്നതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെയും സെക്രട്ടറിമാരെയും ഹോണററി വൈൽഡ് ലൈഫ് വാർഡന്മാരായി അധികാരപ്പെടുത്തി കാട്ടുപന്നികളെ നശിപ്പിക്കുന്നതിനുള്ള നടപടി സംസ്ഥാന സർക്കാർ സ്വീകരിച്ചു വരികയാണ്. ഇതിനെതിരെ ബിജെപി എംപിയായ മനേക ഗാന്ധി ശക്തമായ പ്രതിഷേധം അറിയിച്ച് സംസ്ഥാന വനം മന്ത്രിയ്ക്ക് കത്തും അയച്ചിരുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് വഴിയുള്ള ഈ നടപടികൊണ്ട് മാത്രം കാട്ടുപന്നി പ്രശ്നം പരിഹരിക്കാൻ സാധിക്കില്ല എന്ന് കണ്ടതുകൊണ്ടാണ് ഏറ്റവും അവസാനമായി കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും കേന്ദ്ര നിയമവും നടപടിക്രമങ്ങളും ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫെബ്രുവരി 14ന് സംസ്ഥാന നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് ഐക്യകണ്ഠേന പാസാക്കി കേന്ദ്ര സർക്കാരിന് സമർപ്പിച്ചതുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ മരണപ്പെടുന്നവർക്ക് കേന്ദ്ര സർക്കാർ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുന്നുണ്ട് എന്ന തെറ്റായ പ്രസ്താവന കേന്ദ്രമന്ത്രി ഭുപേന്ദർ യാദവിൽ നിന്നും ഉണ്ടായിരുന്നു. രാഷ്ട്രീയ പ്രേരിതമായി ഇത്തരം വാസ്തവ വിരുദ്ധമായ പ്രസ്താവനകൾ നടത്തുന്നത് അപലപനീയമാണ്. മഹാത്മാഗാന്ധിയുടെ നാട്ടിൽ ഉത്തരവാദപ്പെട്ട ഭരണകർത്താക്കളും മുൻമന്ത്രിമാരും ഇത്തരത്തിൽ കള്ളം പറയുന്നത് രാജ്യത്തിന് നാണക്കേടാണെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

Eng­lish Sum­ma­ry: wild boar atatck
You may also like this video

Exit mobile version