തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ മുത്തശ്ശിക്കും രണ്ടര വയസുകാരിയ്ക്കും ദാരുണാന്ത്യം. ഉമ്മാണ്ടി മുടക്ക് എസ്റ്റേറ്റിന് സമീപം പുലർച്ചെ രണ്ടരയോടെയാണ് സംഭവം. അസലാ(52), പേരക്കുട്ടി ഹേമശ്രീ എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ട് കാട്ടാനകൾ വീടിന്റെ ജനൽ തകർക്കുന്നത് ശ്രദ്ധയിൽപ്പെട്ട മുത്തശ്ശി, കുഞ്ഞുമായി രക്ഷപ്പെടാനായി പുറത്തിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. വീടിന്റെ മുൻഭാഗത്ത് നിലയുറപ്പിച്ചിരുന്ന മറ്റൊരു കാട്ടാന ഇരുവരെയും ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ കുഞ്ഞ് തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ മുത്തശ്ശിയെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു.

