Site icon Janayugom Online

ഹവായി മൗയി ദ്വീപിൽ കാട്ടുതീ: 36 മരണം

ഹവായ് ദ്വീപായ മൗയിയിൽ കാട്ടുതീയിൽ 36 പേർ മരിച്ചതായി റിപ്പോർട്ട്. ഡോറ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കാട്ടുതീയാണ് ദ്വീപിൽ നാശം വിതച്ചത്. പൊള്ളലേറ്റവരെ ചികിത്സ നൽകുന്നതിനായി ഒവാഹു ദ്വീപിലേക്ക് വിമാനമാർ​ഗം കൊണ്ടുപോയതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് രാത്രിയും പകലുമായി ശക്തമായ തീപിടിത്തമുണ്ടായതോടെ ആയിരക്കണക്കിന് ആളുകളാണ് പലായനം ചെയ്തത്. നിരവധി ആളുകളെ കാണാതായി. ഇവരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്.

മുതിർന്നവരും കുട്ടികളും ഉൾപ്പെടെ പ്രദേശവാസികൾ സ്വയരക്ഷയ്ക്കായി കടലിലേക്ക് എടുത്തുചാടി. ഇവരിൽ മിക്കവരെയും യുഎസ് കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തകരും ചേർന്ന് രക്ഷിച്ചു. തീ അണയ്ക്കാനായി ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ളവ ഉപയോ​ഗിച്ച് ശ്രമം തുടരുകയാണ്. വീടുകളിൽ നിന്ന് ഒഴിപ്പിച്ചവർക്ക് അഭയമൊരുക്കുന്നതിനായി മൗയിയിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 

തീപിടിത്തമുണ്ടായ ദ്വീപ് പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാണ്. ഇവിടെ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് കെട്ടിടങ്ങൾ കത്തിനശിച്ചു. തീപിടിത്തമുണ്ടായ മൂന്ന് മേഖലകളിലെ 13 ഇടങ്ങളിൽനിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. നാശനഷ്ടത്തിന്റെ പൂർണ വ്യാപ്തി വിലയിരുത്താൻ ആഴ്ചകളോ മാസങ്ങളോ വേണ്ടിവരുമെന്ന് മൗയി കൗണ്ടി വക്താവ് മഹിന മാർട്ടിൻ പറഞ്ഞു. സംഭവത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈ­ഡൻ അനുശോചിച്ചു. 

Eng­lish Summary;Wildfires in Hawaii Maui Island: 36 Dead

You may also like this video

Exit mobile version