Site icon Janayugom Online

വന്യജീവി സംരക്ഷണം: 47 ശതമാനം തുക വെട്ടിക്കുറച്ചു

മൂന്ന് വര്‍ഷത്തിനിടെ ബിജെപി സര്‍ക്കാര്‍ വന്യജീവി സംരക്ഷണത്തിന് നീക്കിവയ്ക്കുന്ന തുകയില്‍ 47 ശതമാനം വെട്ടിക്കുറച്ചു. വന്യജീവികളുടെ ആവാസ വ്യവസ്ഥ സംരക്ഷക്കുന്നതിനുവേണ്ടി 34 സംസ്ഥാനങ്ങള്‍ക്കായി നല്കുന്ന തുകയിലാണ് 2018–19 മുതല്‍ 2020–21 വരെയുള്ള വര്‍ഷങ്ങളില്‍ കുറവു വരുത്തിയത്. കേന്ദ്ര ശാസ്ത്ര പരിസ്ഥിതി വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ ഉദ്ധരിച്ച് ഡൗണ്‍ ടു എര്‍ത്താണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. 

2018–19ല്‍ 165, 2019–20ല്‍ 124.5, 2020–21ല്‍ 87.6 കോടി രൂപ വീതം കുറച്ചു. 19 സംസ്ഥാനങ്ങളിലെ കടുവ സംരക്ഷണ പദ്ധതികള്‍ക്കുള്ള തുക 40 ശതമാനമാണ് കുറച്ചത്. 2018 ല്‍ 323.2 കോടി, 2019ല്‍ 281.8 കോടി, 2020ല്‍ 194.5 കോടി രൂപ വീതം കുറച്ചു. 2005 മുതല്‍ 2021 വരെയുള്ള 15 വര്‍ഷങ്ങള്‍ക്കിടെ 2,638 പുള്ളിപ്പുലികള്‍ കൊല്ലപ്പെട്ടുവെന്ന ഞെട്ടിക്കുന്ന കണക്ക് നിലനില്ക്കേയാണ് ഇവയുടെ സംരക്ഷണത്തിനായുള്ള തുകയില്‍ കുറവ് വരുത്തിയത്. 

ആനകളുടെ സംരക്ഷണത്തിനായി 22 സംസ്ഥാനങ്ങള്‍ക്കായി നല്കി വന്നിരുന്ന തുകയിലും 16 ശതമാനം കുറവുണ്ടായി. ഈ മൂന്ന് വര്‍ഷങ്ങളില്‍ യഥാക്രമം 29.1, 28, 24 കോടി രൂപ വീതമാണ് കേന്ദ്രം കുറച്ചത്. 2014 മുതല്‍ 21 വരെയുള്ള കാലയളവില്‍ 696 ആനകള്‍ കൊല്ലപ്പെട്ടിരുന്നു. 

2019–20ല്‍ പാരസ്ഥിതിക കുറ്റകൃത്യങ്ങളില്‍ 78 ശതമാനം വര്‍ധനയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. 2020ല്‍ വനസംരക്ഷണ നിയമം, വന്യജീവി സംരക്ഷണ നിയമം, പരിസ്ഥിതി സംരക്ഷണ നിയമം എന്നിയിലെ വിവിധ വകുപ്പുകള്‍ പ്രകാരം 61,767 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് കേസുകളില്‍ 90 ശതമാനവും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

Eng­lish Summary:Wildlife Con­ser­va­tion: 47% slashed by govt
You may also like this video

Exit mobile version