Site iconSite icon Janayugom Online

സെെന്യത്തില്‍ നിന്ന് പുറത്താക്കും; ട്രാന്‍സ്ജെന്‍ഡര്‍ വിരുദ്ധ നയം കടുപ്പിച്ച് ട്രംപ്

സെെന്യത്തില്‍ നിന്ന് ട്രാന്‍സ്ജെന്‍ഡറുകളെ നീക്കം ചെയ്യാനുള്ള ഉത്തരവില്‍ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭിന്നലിം​ഗക്കാരെ സൂചിപ്പിക്കുന്ന വിശേഷണങ്ങൾ സെെനിക രേഖകളില്‍ നിന്ന് നീക്കം ചെയ്യാനും ട്രംപ് നിര്‍ദേശിച്ചു. ട്രാൻസ്­ജെൻ‍ഡർ വിഭാഗത്തിലുള്ള സൈ­നികർ വ്യക്തിജീവിതത്തിൽ അച്ചടക്കവും സത്യസന്ധതയുമുള്ളവരല്ല. രാജ്യസേവനത്തോട് ഈ വിഭാഗങ്ങള്‍ക്ക് താല്പര്യമില്ല. ട്രാന്‍സ്‍ജെന്‍ഡര്‍ വിഭാഗക്കാരുടെ സാന്നിധ്യം സെെ­ന്യത്തിന് ദോഷകരമാണെന്നുമാണ് ട്രംപിന്റെ ആരോപണം.

ചില സുപ്രധാന സെെനിക പദവികളില്‍ ട്രാന്‍ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് പദവിയിലോ സെെന്യത്തിലോ തുടരാനാകുമോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. 2016ല്‍ ബരാക് ഒബാമയുടെ ഭരണകാലത്താണ് സെെ­ന്യത്തില്‍ ട്രാന്‍സ്­ജെന്‍ഡറുകള്‍ക്ക് പ്ര­വേശനം നല്‍കിയത്. പിന്നീട് അധികാരത്തിലെത്തിയ ഡൊണാള്‍ഡ് ട്രംപ് ഉത്തരവ് റദ്ദാക്കിയെങ്കിലും ബെെഡന്‍ ഭരണകൂടം വീണ്ടും പുനഃസ്ഥാപിക്കുകയായിരുന്നു. ട്രാൻസ്ജെൻഡർ സൗഹൃദ സമീപനം അവസാനിപ്പിക്കുമെന്നും ആണും പെണ്ണും എന്ന രണ്ട് ലിംഗങ്ങള്‍ മാത്രമാണ് യുഎസിൽ ഉണ്ടാവുകയെന്നും ട്രംപ് സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രഖ്യാപിച്ചിരുന്നു. 

അതേസമയം, ട്രംപിന്റെ ഉത്തരവിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. ട്രാൻസ്ജെൻഡർ വിരുദ്ധ സമീപനങ്ങൾക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് ചില സംഘടനകൾ അറിയിച്ചിട്ടുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ തടവുകാരെ പുരുഷന്മാരുടെ ജയിലിലേക്ക് മാറ്റുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ലിംഗമാറ്റ ചികിത്സാ സംബന്ധിയായ എല്ലാ സഹായങ്ങളും തടവുകാര്‍ക്ക് നിഷേധിക്കാനും ട്രംപിന്റെ ഉത്തരവില്‍ പറയുന്നു. എന്നാല്‍ പുരുഷന്മാരുടെ ജയിലുകളില്‍ ട്രാന്‍സ് വിഭാഗത്തിലുള്ളവര്‍ക്ക് നേരെ ലൈംഗിക അതിക്രമങ്ങളും ശാരീരിക അക്രമങ്ങളുമുണ്ടാകുമെന്ന് അവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. 

Exit mobile version