മനുഷ്യരാശിക്കും ലോകത്തിനും ഭീഷണിയായി ഡിസീസ് എക്സ് എത്തുമോയെന്ന് ആശങ്ക. ഡിസീസ് എക്സിനെ ഇത്തവണയും മാരകരോഗങ്ങളുടെ പരിഗണനാ പട്ടികയില്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡിനെക്കാൾ മാരകമായ മഹാമാരിയെ നേരിടാൻ തയ്യാറായിരിക്കണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അഡാനം കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭാവിയിൽ എന്നെങ്കിലും സംഭവിച്ചേക്കാവുന്ന മാരകമായ പകർച്ച വ്യാധിയുടെ താല്‍ക്കാലിക പേരാണ് ഡിസീസ് എക്സ്. ഈ പകർച്ചവ്യാധി എന്തായിരിക്കുമെന്നോ, രോഗലക്ഷണങ്ങൾ എങ്ങനെ പ്രകടമാവുമെന്നോ, അതിനു കാരണക്കാരായ രോഗാണുക്കൾ ഏതാവുമെന്നോ ഉള്ള വിവരങ്ങൾ ഇപ്പോൾ ശാസ്ത്രലോകത്തിന് അജ്ഞാതമാണ്. ഒരു പ്രത്യേക രോഗത്തെ പരാമർശിക്കാതെ ഒരു ആശയമായിട്ടാണ് ലോകാരോഗ്യ സംഘടന ഈ പേര് നിർദേശിച്ചിട്ടുള്ളതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
2018ല്‍ പുറത്തിറക്കിയ മാരകരോഗങ്ങളുടെ പട്ടികയിലാണ് ഡിസീസ് എക്സ് ആദ്യമായി ഇടംപിടിക്കുന്നത്. വരാനിരിക്കുന്ന ഒരു മാരക പകര്‍ച്ചവ്യാധിയുടെ സാധ്യത അംഗീകരിക്കുകയാണ് ലോകാരോഗ്യ സംഘടന ഡിസീസ് എക്സിലൂടെ ചെയ്യുന്നത്. തികച്ചും അജ്ഞാതമായ ഒരു മാരക രോഗത്തെ നേരിടാൻ ലോകം സന്നദ്ധമായിരിക്കണമെന്നും അതിനാവശ്യമായ പ്രതിരോധ‑ഗവേഷണ സംവിധാനങ്ങൾ തയ്യാറായിരിക്കണമെന്നും ലോകാരോഗ്യസംഘടന ഇതിലൂടെ അര്‍ത്ഥമാക്കുന്നു. ഇത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കു പകരുന്ന ഒരു പകർച്ച വ്യാധി ആയിരിക്കാമെന്നാണ് ഭൂരിപക്ഷാഭിപ്രായം. കോവിഡ് മഹാമാരിയുടെ തുടക്കകാലത്ത് ചില ശാസ്ത്രജ്ഞര്‍ അതിനെ ഡിസീസ് എക്സ് എന്ന് വിശേഷിപ്പിച്ചിരുന്നു.
എബോള, സാർസ്, സിക തുടങ്ങിയ രോഗങ്ങളെല്ലാം ഡബ്ല്യുഎച്ച്ഒ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മാർബർഗ് വൈറസ്, ക്രിമിയൻ‑കോംഗോ ഹെമറേജിക് ഫീവർ, ലാസ ഫീവർ, നിപ, ഹെനിപവൈറൽ രോഗങ്ങൾ, റിഫ്റ്റ് വാലി ഫീവർ, മെര്‍സ് എന്നിവയാണ് ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ ഇടംപിടിച്ച മറ്റു രോഗങ്ങൾ.
English Summary;Will Disease X arrive?