റഷ്യയുടെയും ബെലറൂസിലെയും താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വിംബിൾഡൺ. ഉക്രെയ്ൻ അധിനിവേശത്തിൽ പ്രതിഷേധിച്ചാണ് 2022 ലെ ടൂര്‍ണമെന്റില്‍ നിന്ന് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശം ഒട്ടും ന്യായീകരിക്കാവുന്നതല്ലെന്ന് വിംബിള്‍ഡണ്‍ പ്രസ്താവനയില്‍ പറഞ്ഞു.
ആദ്യമായാണ് ഒരു ടെന്നിസ് ടൂർണമെന്റിൽ ഇരു രാജ്യങ്ങൾക്കും വിലക്ക് വീഴുന്നത്. മുൻനിര താരങ്ങളായ ഡാനിൽ മെദ്‍വദേവ്, അറീന സബലെങ്ക, അനസ്റ്റാസ്യ പാവിലുചെങ്കോവ, വിക്ടോറിയ അസറെങ്ക എന്നിവർക്ക് ഇതോടെ വിംബിൾഡണിൽ അവസരം നഷ്ടമായേക്കും. ജൂൺ 27 മുതൽ ജൂലൈ 10 വരെയാണ് വിംബിൾഡൺ മത്സരങ്ങൾ. മാർച്ച് അവസാനത്തിലെ റാങ്കിങ്ങിൽ ലോക രണ്ടാം നമ്പറാണ് മെദ്‍വദേവ്. കഴിഞ്ഞ വർഷം സെമിഫൈനൽ കളിച്ച താരമാണ് സബലെങ്കയെങ്കിൽ മെദ്‍വദേവ് നാലാം റൗണ്ടിലെത്തി. പുരുഷ റാങ്കിങ്ങിൽ റഷ്യയുടെ ആൻഡ്രേ റുബലേവ് എട്ടാമനും കരെൺ ഖചനോവ് 26ാമതുമാണ്.
വിംബിൾഡണു മുമ്പ് നടക്കുന്ന ഫ്രഞ്ച് ഓപണിൽ എല്ലാവർക്കും പങ്കെടുക്കാനാകും. ഡേവിസ് കപ്പ്, ജീൻ കിങ് കപ്പ് എന്നിവയിൽ മാറ്റിനിർത്താൻ രാജ്യാന്തര ടെന്നിസ് ഫെഡറേഷൻ നേരത്തെ തീരുമാനമെടുത്തിരുന്നു. റഷ്യയിലെ ടെന്നിസ് ടൂർണമെന്റുകളും ഫെഡറേഷൻ വേണ്ടെന്നു വെച്ചിട്ടുണ്ട്. ഒമ്പതുതവണ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയ നവ്രതിലോമ, തീരുമാനം തെറ്റാണെന്ന് അഭിപ്രായപ്പെട്ടു.
English Summary: Wimbledon bans Russian and Belarusian players
You may like this video also