Site iconSite icon Janayugom Online

പൊതു പണിമുടക്ക് വിജയിപ്പിക്കുക: സിപിഐ

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കും നയങ്ങള്‍ക്കും എതിരെ ജൂലൈ ഒമ്പതിന് നടക്കുന്ന ദേശീയ പൊതു പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് സിപിഐ ദേശീയ കൗണ്‍സില്‍ യോഗം. പാര്‍ട്ടി ദേശീയ സെക്രട്ടേറിയറ്റ് അംഗം രാമകൃഷ്ണ പാണ്ഡ അധ്യക്ഷത വഹിച്ച യോഗത്തില്‍ എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗറാണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി, കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കും ദേശവിരുദ്ധമായ കോര്‍പറേറ്റ് അനുകൂല നയങ്ങള്‍ക്കും എതിരെയാണ് ദേശീയ തൊഴിലാളി സംഘടനകള്‍ പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തത്. സ്വകാര്യവല്‍ക്കരണം, തൊഴിലാളികളെ കരാര്‍ പുറം പണിക്കാരാക്കുന്ന അസ്ഥിരമായ തൊഴില്‍ രംഗം എന്നിവയ്ക്കു പുറമെ തൊഴിലാളി സംഘടനാ പ്രവര്‍ത്തനങ്ങള്‍ തടയാനും തൊഴിലാളി പ്രസ്ഥാനങ്ങളെ തകര്‍ക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് എതിരെയുള്ളതാണ് പണിമുടക്ക്. 

തൊഴിലില്ലായ്മ പരിഹരിക്കുക. ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ നിയമനം നടത്തുക, ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴില്‍ ദിനങ്ങളും വേതനവും വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. സംയുക്ത കിസാന്‍ മോര്‍ച്ചയും കര്‍ഷക തൊഴിലാളികളുടെ സംയുക്ത മുന്നണിയും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കില്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്കൊപ്പം സിപിഐ നിലകൊള്ളുമെന്ന് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചുള്ള പ്രമേയത്തില്‍ പറയുന്നു. പണിമുടക്ക് വന്‍ വിജയമാക്കാന്‍ മുന്നിട്ടിറങ്ങണമെന്നും പ്രമേയത്തില്‍ ആഹ്വാനം ചെയ്തു.

അജോയ് ഭവനില്‍ കഴിഞ്ഞ ദിവസം നടന്ന സിപിഐ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് ദേശീയ കൗണ്‍സില്‍ യോഗത്തിന് ഇന്നലെ തുടക്കമായത്. രാഷ്ട്രീയ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചകളാണ് ഇന്നലെ നടന്നത്. ദേശീയ സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വം, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍, കെ പി രാജേന്ദ്രന്‍, കൗണ്‍സില്‍ അംഗങ്ങളായ പി പി സുനീര്‍, സത്യന്‍ മൊകേരി, ജെ ചിഞ്ചുറാണി, പി പ്രസാദ്, ജി ആര്‍ അനില്‍, രാജാജി മാത്യു തോമസ്, പി വസന്തം എന്നിവര്‍ പങ്കെടുത്തു. യോഗം ഇന്ന് സമാപിക്കും. 

Exit mobile version