Site iconSite icon Janayugom Online

ആശുപത്രി ഇടനാഴിയിൽ കുഞ്ഞിന് ജന്മം നൽകി യുവതി; തല തറയിലിടിച്ച് കുഞ്ഞിന് ദാരുണാ ന്ത്യം

ലേബർ റൂം ലഭിക്കാത്തതിനെ തുടർന്ന് ഇടാനാഴിൽ വച്ച് പ്രസവിച്ച യുവതിയുടെ കുഞ്ഞു മരിച്ചു. കർണാടകയിലെ ഹാവേരി ജില്ലാ ആശുപത്രിയിലാണ് സംഭവം. റാണേബെന്നൂർ കാങ്കോൽ സ്വദേശി രൂപ ഗിരീഷ് ജന്മം നൽകിയ പെൺകുഞ്ഞാണ് മരിച്ചത്. കടുത്ത പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച രൂപയെ ലേബർ റൂമിൽ കിടക്ക ഒഴിവില്ലെന്നു പറഞ്ഞ് ആശുപത്രി അധികൃതർ അകത്തു പ്രവേശിപ്പിച്ചില്ല. ശുചിമുറിയിലേക്ക് നടക്കുന്നതിനിടെയാണ് രൂപ ഇടനാഴിയിൽ വച്ച് പെൺ കുഞ്ഞിന് ജന്മം നൽകിയത്.

എന്നാല്‍ കുട്ടിയുടെ തല തറയിലിടിച്ചതാണ് മരണത്തിനു കാരണമായത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. കടുത്ത പ്രസവ വേദനയാൽ ആശുപത്രിയിൽ എത്തിച്ച രൂപയെ നിലത്തിരിക്കാൻ നിർബന്ധിച്ചെന്നും ആശുപത്രി അധികാരികളിൽ നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നും കുടുംബം പരാതിയില്‍ പറയുന്നു. സംഭവത്തിൽ ആശുപത്രി അധികൃതരോട് കളക്ടർ വിശദീകരണം തേടി.

അതേസമയം സംഭവത്തിൽ ആശുപത്രി അധികൃതരിൽ നിന്ന് അവഗണന ഉണ്ടായിട്ടില്ലെന്ന് ജില്ലാ ആശുപത്രി സർജൻ ഡോക്ടർ പി ആർ ഹവാനൂർ പ്രതികരിച്ചു. രാവിലെ 10:27 നാണ് യുവതി ആശുപത്രിയിൽ എത്തിയത്, ആ സമയത്ത് മൂന്ന് യുവതികൾ ലേബർ വാർഡിൽ ഉണ്ടായിരുന്നു. അതിനാലാണ് യുവതിയോട് കാത്തിരിക്കാൻ പറഞ്ഞത്. വേദന കൂടിയ അവർ ശുചിമുറിയിലേക്ക് പോയി, പ്രസവത്തിനുമുന്നേ കുട്ടി മരിച്ചോയെന്ന് പരിശോധിക്കാൻ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version