വർക്കലയിൽ യുവതിയെ ട്രെയിനിൽനിന്ന് തള്ളിയിട്ടയാളെ കേസില്‍ പ്രധാനസാക്ഷിയും രക്ഷകനുമായ വ്യക്തിക്കായി കേരളം ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തെ കണ്ടെത്തിയിരിക്കുകയാണ് പൊലീസ്. ബിഹാർ സ്വദേശി ശങ്കർ പാസ്വാനാണ് ആ വ്യക്തി. പത്തൊമ്പതുകാരിയായ ശ്രീക്കുട്ടിയെ ആക്രമിച്ച സുരേഷ് എന്നയാളെ കീഴടക്കിയതും ശ്രീക്കുട്ടിയുടെ കൂട്ടുകാരി അർച്ചനയെ പ്രതിയിൽനിന്ന് രക്ഷിച്ചതും ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസ് പറയുന്നു. ഇദ്ദേഹത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
ശങ്കർ പാസ്വാനെ കണ്ടെത്താൻ പൊലീസ് പരസ്യം വരെ നല്‍കിയിരുന്നു. ചുവന്ന ഷർട്ട് ധരിച്ചയാൾ എന്നു മാത്രമായിരുന്നു രക്ഷകനെക്കുറിച്ച് പൊലീസിനുണ്ടായിരുന്ന സൂചന. പ്രതിയായ സുരേഷ് ശ്രീക്കുട്ടിയെ തള്ളിയിട്ടതിനുശേഷം അർച്ചനയെക്കൂടി ആക്രമിക്കാനൊരുങ്ങുമ്പോൾ ചുവന്ന ഷർട്ട് ധരിച്ച ഒരു വ്യക്തി ഓടിയെത്തുകയും ഒറ്റക്കൈ കൊണ്ട് അർച്ചനയെ ട്രെയിനിലേക്ക് തിരികെ പിടിച്ചുകയറ്റുകയും ചെയ്യുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. തുടർന്ന് ഇദ്ദേഹം സുരേഷിനെ സാഹസികമായി കീഴ്‌പ്പെടുത്തുന്നതും സിസിടിവിയിൽ പതിഞ്ഞു. ഇതിൽനിന്ന് വിവരങ്ങൾ ശേഖരിച്ചാണ് ബിഹാർ സ്വദേശിയെ പൊലീസ് തിരിച്ചറിഞ്ഞത്.

