Site iconSite icon Janayugom Online

മലപ്പുറത്ത് സ്വവർ​ഗ പങ്കാളിയെ കുടുംബം ബലംപ്രയോ​ഗിച്ച് മാറ്റിയെന്നാരോപണം; കേസെടുത്ത് പൊലീസ്

ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാനൊരുങ്ങിയ അഫീഫ എന്ന യുവതിയെ കുടുംബം ബലം പ്രയോഗിച്ച് കൊണ്ടുപോയതായി പരാതി. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഹഫീഫയെ ബലംപ്രയോഗിച്ച് കൊണ്ടുപോയെന്നാരോപിച്ച് പങ്കാളി മലപ്പുറം സ്വദേശി സുമയ്യ ഷരീഫാണ് പരാതി നൽകിയത്. ഹഫീഫയെ കുടുംബം പിടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അഫീഫക്ക് സ്വന്തം വീട്ടില്‍ നിന്നും ശാരീരിക മാനസിക പ്രയാസങ്ങള്‍ നേരിടുന്നു എന്ന് വനജ കലക്ടീവ് എന്ന എന്‍ജിഒ മലപ്പുറം വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ഇതന്വേഷിക്കാന്‍ ജീവനക്കാര്‍ മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടില്‍ എത്തിയപ്പോള്‍ അഫീഫയെ ഹോസ്പിറ്റലിലേക്ക് എന്ന് പറഞ്ഞ് കുടുംബം വാഹനത്തില്‍ കൊണ്ടു പോയെന്ന് വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പറഞ്ഞു.

സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തതിനൊപ്പം ഹഫീഫയുടെ കുടുംബത്തോട് സ്റ്റേഷനിൽ ഹാജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹഫീഫയെ കുടുംബം തടഞ്ഞു വച്ചിരിക്കുകയാണന്ന് ആരോപിച്ച് സുമയ്യ ഷരീഫ് ഹേബിയര്‍ കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നു. വിരമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ പിന്തുണയോടെയാണ് തടവില്‍ വച്ചതെന്നും പരാതിയിലുണ്ടായിരുന്നു.

കഴിഞ്ഞ 19ന് കോടതിയില്‍ ഹാജരായ ഹഫീഫ കുടുംബത്തോടൊപ്പം പോകാനാണ് താല്‍പര്യമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കുടുംബത്തിന്‍റെ ഭീഷണിക്കു വഴങ്ങിയാണ് കോടതിയില്‍ മൊഴി മാറ്റി നല്‍കിയതെന്ന വാദമാണ് സുമയ്യ ഷെരീഫും സുഹൃത്തുക്കളും ആരോപിക്കുന്നത്.

Eng­lish Sum­ma­ry: woman says les­bian part­ner is held cap­tive by family
You may also like this video

Exit mobile version