Site icon Janayugom Online

പ്രവാചകന്റെ ഹാസ്യചിത്രങ്ങള്‍ കൈമാറിയ സ്ത്രീക്ക് വധശിക്ഷ

സുഹൃത്തിന് പ്രവാചകൻ മുഹമ്മദ് നബിയുടെ ഹാസ്യ ചിത്രങ്ങൾ അയച്ച സ്ത്രീക്ക് പാകിസ്ഥാന്‍ കോടതി വധശിക്ഷ വിധിച്ചു. റാവൽപിണ്ടി കോടതിയുടെതാണ് ഉത്തരവ്. 2020ലാണ് സംഭവം. ഫാറൂഖ് ഹസനത്ത് നല്‍കിയ പരാതിയില്‍ അനിക അത്തീഫ് എന്ന സ്ത്രീ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. മതനിന്ദ, ഇസ്‍ലാമിനെ അപമാനിക്കൽ, സൈബർ നിയമങ്ങളുടെ ലംഘനം എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. 

അനികയും ഫാറൂഖും സുഹൃത്തുക്കളായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഇരുവരും തമ്മിലുള്ള സൗഹൃദത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിനിടെ പ്രതിയായ അനിക പ്രവാചകനെ നിന്ദിക്കുന്ന പ്രസ്താവനകൾ നടത്തുകയും, പ്രവാചകനെതിരായ ഹാസ്യ ചിത്രങ്ങൾ വാട്സ്ആപ്പിലൂടെ പങ്കുവെക്കുകയും ചെയ്തു. അനികയോട് സന്ദേശം ഡിലീറ്റ് ചെയ്യണമെന്നും തെറ്റ് ചെയ്തതിന് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതോടെയാണ് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ സൈബർ വിഭാഗത്തിൽ പരാതി നൽകിയതെന്ന് ഫാറൂഖ് പറഞ്ഞു. കേസിൽ ഉടൻ തന്നെ പൊലീസ് അന്വേഷണം ആരംഭിക്കുകയും അനികയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം കോടതിയിൽ നടന്ന വാദ പ്രതിവാദങ്ങളിൽ പ്രതി കുറ്റം നിരസിച്ചു. പരാതിക്കാരനുമായി സൗഹൃദം പുലർത്താൻ വിസമ്മതിച്ചതിന് മനപ്പൂർവം തന്നെ മതപരമായ ചർച്ചയിലേക്ക് വലിച്ചിഴച്ചുവെന്നും, കേസ് ആസൂത്രിതമാണെന്നും അനിക കോടതിയിൽ പറഞ്ഞു.1980കളിൽ അന്നത്തെ സൈനിക മേധാവിയായിരുന്ന സിയാവുൽ ഹഖ് ആണ് പാകിസ്താനിൽ മത വിദ്വേഷങ്ങൾക്കെതിരെയുള്ള നിയമങ്ങൾ കൊണ്ടുവന്നത്. രാജ്യത്ത് ഈ നിയമപ്രകാരം ആരും വധിക്കപ്പെട്ടിട്ടില്ല. എന്നാൽ മതനിന്ദ നടത്തിയെന്നാരോപിച്ച് നിരവധി പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ.
ENGLISH SUMMARY; Woman sen­tenced to death for hand­ing over comics of Prophet Muhammad
YOU MAY ALSO LIKE THIS VIDEO;

Exit mobile version