Site iconSite icon Janayugom Online

കനത്ത മഴയിൽ വഴുക്കലുള്ള ഷീറ്റിൽ കയറ്റി ജോലി; 21 കാരന്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം

കയർ പൊതുമേഖലാ സ്ഥാപനമായ ഫോംമാറ്റിങ്സ് ഇന്ത്യാ ലിമിറ്റഡിന്റെ കെട്ടിടത്തിനു മുകളിൽ നിന്നും വീണു യുവാവ് മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി കുടുംബം. 21കാരന്റെ മരണത്തില്‍ ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. തുറവൂർ ഗ്രാമപഞ്ചായത്ത് എട്ടാംവാർഡിൽ വളമംഗലംവടക്ക് പുത്തൻകരിവീട്ടിൽ സുധീറിന്റെയും സുനിയുടെയും മകൻ സായന്ദാണ്(21) കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്. ഓഗസ്റ്റ് അഞ്ചിനണ് അപകടമുണ്ടായത്. സായന്ദിന്റെ അച്ഛൻ സുധീറാണ് പരാതി നൽകിയിരിക്കുന്നത്.

സ്ഥാപനത്തിലെ പ്രവൃത്തികൾ കരാറെടുത്തിരുന്ന വളമംഗലം സ്വദേശികളായ മധു, പൊന്നൻ എന്നിവരെയും സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറെയും പ്രതിചേർത്താണ് ബന്ധുക്കലള്‍ പരാതി നൽകിയിരിക്കുന്നത്. മാതാപിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് വിദ്യാർത്ഥിയായ മകനെ ഇവർ ജോലിക്കു കൊണ്ടു പോയതെന്നും ഉയരത്തിൽ കയറി പരിചയമില്ലാത്ത മകനെ കനത്ത മഴയിൽ വഴുക്കലുള്ള ആസ്ബറ്റോസ് ഷീറ്റിന്റെ ഉയരത്തിൽ ഒറ്റക്ക് സുരക്ഷയില്ലാതെ കയറ്റി വിട്ടതാണ് അപകട കാരണമെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. ജില്ലയിൽ കനത്ത മഴമൂലം യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ച ദിവസമായിരുന്നു അപകടമുണ്ടായത്. ഇത്തരം പ്രവൃത്തികളിൽ സായന്ദിന് ഒരു പരിചയവുമില്ലെന്നത് കൂട്ടികൊണ്ടു പോയവർക്ക് അറിവുള്ളതാണെന്നും ഇതിനൊപ്പം ഒരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇത്തരത്തിൽ ഉയരത്തിൽ കയറ്റി ജോലിചെയ്യിപ്പിച്ചതെന്നും മകന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം. 

Exit mobile version