Site icon Janayugom Online

ഖത്തറിന്റെ മണ്ണിൽ നിന്ന് വിടപറയുന്ന ഇതിഹാസങ്ങൾ

ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റ് ആരവങ്ങളിലേക്ക് ലോകം പതിയെ നടന്നടുക്കുകയാണ്. നവംബർ 20ന് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ അൽഖോർ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം അരങ്ങേറുന്നത്. ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരത്തോടെയാണ് ലോകകപ്പിന് പന്തുരുണ്ട് തുടങ്ങുന്നത്. ഡിസംബർ 18ന് നടക്കുന്ന ഫൈനൽ ഉൾപ്പെടെ 64 മത്സരങ്ങളാണ് ടൂർണമെന്റിലുള്ളത്. കൽപ്പന്തിലൂടെ വിസ്മയങ്ങൾ സൃഷ്ടിച്ച ഒരുപിടി മികച്ച താരങ്ങളുടെ വിടവാങ്ങൽ ലോകകപ്പ് കൂടിയാണ് ഖത്തറിലേത്. മെസിയും ക്രിസ്റ്റ്യാനോയും അടക്കമുള്ള മിന്നുംതാരങ്ങൾക്ക് ഖത്തിറിലേത് അവസാന ലോകകപ്പാണ്. ഖത്തറോടെ ലോകകപ്പിന്റെ ഗ്ലാമർ വേദിയിൽ നിന്ന് വിടപറയുന്ന മികച്ച താരങ്ങളുടെ പട്ടിക പരിശോധിക്കാം.

ലയണൽ മെസി : അർജന്റീനിയൻ ഇതിഹാസം ലയണൽ മെസിക്ക് ഖത്തറിലേത് അവസാന ലോകകപ്പ് അങ്കമാണ്. 35 വയസ് പ്രായമായ ഇതിഹാസജീവിതം അതിന്റെ പൂർണതയിൽ എത്തണമെങ്കിൽ ലോകകപ്പ് ഫുട്ബോൾ കിരീടം മെസിയുടെ കൈകളിൽ എത്തേണ്ടതുണ്ട്. മികച്ച ഫോമിൽ കളിക്കുന്ന അർജന്റീനിയൻ ടീമിനും മെസിക്ക് വേണ്ടി കപ്പുയർത്തേണ്ടതുണ്ട്. 2006,2010, 2014, 2018 ലോകകപ്പുകളാണ് മെസി കളിച്ചത്. ഇതിൽ 2014ൽ ഫൈനൽ കളിച്ചതാണ് മികച്ച പ്രകടനം. അന്ന് ഏകപക്ഷീയമായ ഒരു ഗോളിൻ ജർമനിക്ക് മുന്നിൽ മെസിയും അർജന്റീനയും വീണു.

ക്രിസ്റ്റ്യാനോ റെണാൾഡോ:  37 വയസായ പോർച്ചുഗൽ ഇതിഹാസത്തിന് ഖത്തറിലേത് അവസാന ലോകകപ്പാണ്. ലോകകപ്പ് വേദിയിൽ കാര്യമായ നേട്ടമുണ്ടാക്കാൻ ക്രിസ്റ്റ്യാനോയ്ക്ക് സാധിച്ചിട്ടില്ല. 2006 ലോകകപ്പിൽ അരങ്ങേറിയ താരം തുടർന്നുള്ള മൂന്ന് വേൾഡുകപ്പുകളും കളിച്ചു. 17 മാച്ചിൽ നിന്ന് ഒമ്പത് ഗോളുകളും ലോകകപ്പിൽ നിന്ന് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയിട്ടുണ്ട്.

റോബർട്ട് ലെവൻഡോസ്കി: ക്ലബ്ബ് തലങ്ങളിൽ ഗോളടിച്ച് കൂട്ടുന്ന ഈ പോളണ്ട് സൂപ്പർതാരത്തിന് 34 വയസുണ്ട്. ഖത്തറോടെ ലോകകപ്പ് വേദിയിൽ നിന്ന് ഈ ബാഴ്സലോണ താരം പടിയിറങ്ങൂം. 2018 ലോകകപ്പിൽ വലിയ പ്രതീക്ഷയോടെ എത്തിയ ലെവൻഡോസ്കിയുടെ പോളണ്ട് ആദ്യ റൗണ്ടിൽ തന്നെ തോറ്റ് മടങ്ങി. ടൂർണമെന്റിൽ ഒരുഗോൾ പോലും നേടാൻ ലെവൻഡോസ്കിക്ക് ആയില്ല. ആ കുറവ് നികത്താനാണ് ലെവൻഡോസ്കി ഖത്തറിലേയ്ക്ക് വിമാനം കയറുന്നത്.

കരിം ബെൻസേമ: മികച്ച താരത്തിനുള്ള ബാലൻഡി ഓർ പുരസ്കാര നിറവിലാണ് ഫ്രാൻസ് ടീമിനൊപ്പം കരിം ബെൻസീമ ഖത്തറിലേത്തുന്നത്. 34 വയസുള്ള താരത്തിന്റെ അവസാന ലോകകപ്പായിരിക്കും ഇത്. 2014 ലോകകപ്പിൽ കളിച്ച ബെൻസീമയ്ക്ക് ഫ്രാൻസ് ജേതാക്കളായ 2018 ലോകകപ്പിൽ കളിക്കാനായില്ല. ആഭ്യന്തര പ്രശ്നങ്ങളും പരിക്കുമാണ് താരത്തിനെ അലട്ടിയത്. ഖത്തറിൽ ലോകകപ്പ് നിലനിർത്തുകയാണ് ലക്ഷ്യമെന്ന് ബെൻസീമ പറഞ്ഞുകഴിഞ്ഞു.

ലൂയി സുവാരസ്: ഏറ്റവും കൂടുതൽ തവണ ലോകകപ്പ് ഉയർത്തിയിട്ടുള്ള ഉറോഗ്വേയുടെതാരമാണ് സുവാരസ്. 35 വയസുള്ള താരത്തിന് മുന്നിൽ ഇനി മറ്റൊരു ലോകകപ്പിനുള്ള അവസരമില്ല. ഖത്തറിൽ സെമി ഫൈനൽ എങ്കിലും കളിക്കാൻ ശക്തരായ ടീമാണ്. 2010ൽ ഉറുഗ്വേ സെമികളിച്ചപ്പോൾ ടീമിന്റെ കുന്തമുനയായിരുന്നു. പക്ഷെ ക്വാർട്ടറിൽ റെഡ്കാർഡ് കിട്ടിയ സുവാരസിന് അന്ന് സെമി കളിക്കാനായില്ല. നെതർലന്റിനോട് തോറ്റ് ടീം പുറത്തായി.

എഡിൻസൻ കവാനി: 35 വയസുള്ള എഡിസൻ കവാനിക്കും ഇത് അവസാന ലോകകപ്പ്. ക്ലബ്തലത്തിൽ മികച്ച പ്രകടനം നടത്തിയ ഈ ഉറുഗ്വേയൻ മുന്നേറ്റനിര താരത്തിന് പക്ഷെ പരിക്ക് വില്ലനാകുമോ എന്ന ഭയമാണ് നിലവിലുള്ളത്.

ലുക്കാ മോഡ്രിച്ച് : 37 വയസുണ്ട് ഈ ക്രൊയേഷൻ മിഡ്ഫീൽഡ് ജനറലിന്. 2018 ലോകകപ്പിൽ അപ്രതീക്ഷിത കുതിപ്പ് നടത്തിയ ക്രൊയേഷ്യക്ക് ഊർജമായത് ലുക്കയുടെ മിന്നും ഫോമായിരുന്നു. ഫൈനലിൽ ഫ്രാൻസിനോട് പൊരുതി വീണ ക്രൊയേഷ്യ ഇക്കുറി ലോകകപ്പ് ലക്ഷ്യമിട്ടാണ് വരുന്നത്. അവസാന ലോകകപ്പിൽ മികച്ച താരത്തിനുള്ള പുരസ്കാരം ലുക്ക മോഡ്രിച്ചിനായിര

മാന്വൽ ന്യുയിർ: 2014ൽ ജർമ്മനി ലോകകപ്പ് ഉയത്തിയപ്പോൾ ഗോൾ ബാറിന് കീഴിൽ അവരെ സംരക്ഷിച്ച് നിർത്തിയത് ഗോളി മാന്വൽ ന്യുയിറാണ്. എന്നാൽ 2018ൽ ലോകകപ്പിൽ ചെറു ചലനം പോലും സൃഷ്ടിക്കാനാകാതെ ജർമ്മനി വീണത് ലോകം അമ്പരപ്പോടെയാണ് കണ്ടത്. ഇത്തവണ കപ്പ് നേടാനാണ് ജർമനി വരുന്നത്. രണ്ടാം കിരീടം ന്യൂയിറും സ്വപ്നം കാണുന്നു. 36 വയസുള്ള താരത്തിന്റെ അവസാന ലോകകപ്പാണ് ഇത്.

തോമസ് മുള്ളർ: 2014ൽ മുള്ളറുടെ കൂടി മികവിലാണ് ജർമനി കപ്പുയർത്തിയത്. 33 വയസുള്ള താരം ഇനി ഒരു ലോകകപ്പ് കൂടി കളിക്കാനുള്ള സാധ്യത വിരളമാണ്.

ഡാനി ആൽവ്സ് : ബ്രസീലിയൻ താരമായ ഡാനിക്ക് 39 വയസാണ് പ്രായം. കളിച്ച ലോകകപ്പിലൊന്നും ചെയ്യാൻ ഡാനിയുള്ള ബ്രസീലിയൻ ടീമിനായില്ല. ഇത്തവണ ഖത്തറിൽ കളിക്കുന്ന ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് ബ്രസീൽ.

തിയാഗോ സിൽവ: മികച്ച ഫോമിൽ കളിക്കുന്ന ബ്രസീലിയൻ ടീമിലെ പ്രധാനഘടകമാണ് സിൽവ. 38 വയസുള്ള താരത്തിന്റെ വിടവാങ്ങൽ ലോകകപ്പാണ് ഇത്. ഇവർക്ക് പുറമേ അർജന്റീനയുടെ ഏഞ്ചൽ ഡി മരിയ (34), പോർച്ചുഗലിന്റെ പെപേ (39), മെക്സിക്കോയുടെ ഗുലിർമോ ഒച്ചോവ (39), ഫ്രാൻസിന്റെ ഹ്യൂഗോ ലോറിസ് (35), ഒലിവർ ജിറോർഡ്, സ്പെയിന്റെ സെർജിയോ ബുസ്ക്വറ്റ്സ് (34) എന്നിവരുടെയും അവസാന ലോകകപ്പ് വേദിയാകും ഖത്തറിലേത്.

Exit mobile version