ഇസ്രായേൽ ആക്രമണത്തെ തുടർന്ന് കടുത്ത പട്ടിണിയിലും ദുരിതത്തിലും കഴിയുന്ന ഗാസയോട് ലോകം മുഖം തിരിക്കരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. യുദ്ധത്തിൽ തകർന്നടിഞ്ഞ ഗാസയിൽ നിന്നുള്ള ഓരോ ദൃശ്യങ്ങളും ഹൃദയവേദന ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം എക്സിൽ (മുമ്പ് ട്വിറ്റർ) കുറിച്ചു.
ഗാസയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വാക്കുകൾക്ക് അതീതമാണ്. “കുഞ്ഞുങ്ങളുടെ നിലവിളികൾ, പട്ടിണി കിടക്കുന്ന കുട്ടികളുടെ കാഴ്ച, ആശുപത്രികൾക്ക് നേരെയുള്ള ബോംബാക്രമണം, യുഎൻ കമ്മീഷൻ്റെ വംശഹത്യ പ്രഖ്യാപനം എന്നിവ ഒരു മനുഷ്യനും ഒരിക്കലും അനുഭവിക്കാൻ പാടില്ലാത്ത കഷ്ടപ്പാടുകൾ കാണിക്കുന്നു,” സ്റ്റാലിൻ പറഞ്ഞു.
നിരപരാധികളുടെ ജീവിതങ്ങൾ ഈ രീതിയിൽ തകർക്കപ്പെടുമ്പോൾ, നിശബ്ദത അഭികാമ്യമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവരുടെയും മനസ്സാക്ഷി ഉണരണം. ഇന്ത്യ ഉറച്ച നിലപാട് സ്വീകരിക്കണം, ലോകം ഒന്നിക്കണം, ഈ ഭീകരത ഉടൻ അവസാനിപ്പിക്കാൻ നാമെല്ലാവരും പ്രവർത്തിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.

