Site iconSite icon Janayugom Online

ഭാവിയെക്കുറിച്ച് ആശങ്ക; മോഷണക്കേസില്‍ അഗ്നിവീര്‍ അടക്കം മൂന്ന് പേര്‍ പിടിയില്‍

വാഹന മോഷണക്കേസില്‍ അഗ്നിവീര്‍ അടക്കം മൂന്ന് പേര്‍ പിടിയില്‍. പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം. അഗ്നിവീർ ഇഷ്മീത് സിങ്, സഹോദരന്‍ പ്രഭ്പ്രീത് സിങ്, ബൽകരൻ സിങ് എന്നിവരാണ് അറസ്റ്റിലായത്. 2022 നവംബറിലാണ് ഇഷ്മീത് അഗ്നിവീറായി ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകുന്നത്. പിന്നീട് പശ്ചിമബംഗാളില്‍ നിയമനം നേടി. രണ്ടുമാസത്തെ അവധിക്ക് നാട്ടിലെത്തിയ ഇഷ്മീത് സേനയിലേക്ക് മടങ്ങിപ്പോയിരുന്നില്ല. കഴിഞ്ഞ രണ്ട് മാസമായി ഇഷ്മീത് പഞ്ചാബിലെ മൊഹാല്‍ ജില്ലയിലെ ബലോഗില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇവിടെവച്ചാണ് സഹോദരന്റെയും സുഹൃത്തിന്റെയുമൊപ്പം മോഷണം ആരംഭിച്ചത്.

ആപ്പ് വഴി വാഹനം ബുക്ക് ചെയ്ത ശേഷം ഡ്രൈവറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുക്കുകയായിരുന്നുവെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് സന്ദീപ് കുമാർ ഗാർഗെ പറ‍ഞ്ഞു. പ്രതികള്‍ ഡ്രൈവറുടെ മുഖത്ത് കുരുമുളക് സ്പ്രെ പ്രയോഗിച്ചതായും അദ്ദേഹം പറഞ്ഞു. വാഹനം തട്ടിയെടുക്കൽ, മോഷണം തുടങ്ങി നിരവധി കേസുകളിലെ പ്രതികളാണ് ഇവരെന്നും പൊലീസ് പറഞ്ഞു. മോഷ്ടിച്ച സ്‌കൂട്ടർ, മോട്ടോർ സൈക്കിൾ, തോക്കുകള്‍ തുടങ്ങിയവ പ്രതികളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രതിമാസം 20,000രൂപയാണ് ഇഷ്മീതിന് പ്രതിമാസ ശമ്പളമായി ലഭിച്ചിരുന്നത്. വീട്ടുകാരില്‍ നിന്ന് മാറിതാമസിച്ചിരുന്ന ഇഷ്മീതിന് ഭാവി സുരക്ഷിതമാക്കാന്‍ കഴിയില്ലെന്ന ഭയത്താലാണ് സൈന്യത്തിലേക്ക് മടങ്ങാതിരുന്നതെന്നും ഇയാള്‍ പറഞ്ഞതായി പൊലീസ് പറയുന്നു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Eng­lish sum­ma­ry ; wor­ry about the future; Three per­sons includ­ing Agniveer arrest­ed in theft case

You may also like this video

Exit mobile version