Site icon Janayugom Online

ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുന്നു: ഖേല്‍രത്‌ന ഉപേക്ഷിച്ച് വിനേഷ്

wrestler

ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പിനെതിരായ കായിക താരങ്ങളുടെ പ്രതിഷേധം തുടരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണജേതാവായ വിനേഷ് ഫോഗട്ട് തനിക്ക് ലഭിച്ച ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ തിരികെ നൽകി. കർത്തവ്യ പഥിൽ പ്രധാനമന്ത്രിയുടെ ഓഫിസിന് മുമ്പിൽ രണ്ട് പുരസ്കാരങ്ങളും വച്ച് വിനേഷ് മടങ്ങുകയായിരുന്നു. വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെ സംരക്ഷിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയാണ് ഗുസ്തി താരങ്ങളുടെ പ്രതിഷേധം. 

രണ്ടു ദിവസം മുമ്പേ പുരസ്കാരങ്ങൾ മടക്കി നൽകുന്നതായി കാണിച്ച് വിനേഷ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരം പുരസ്കാരങ്ങളുമായി പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് പോകാൻ തീരുമാനിച്ചത്. എന്നാൽ സുരക്ഷാ ജീവനക്കാർ കടത്തിവിടില്ലെന്ന് അറിയിച്ചതോടെ പുരസ്കാരങ്ങൾ കർത്തവ്യ പഥിൽ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. നേരത്തെ ബജ്‌റംഗ് പുനിയ പത്മശ്രീ പുരസ്കാരം കര്‍ത്തവ്യപഥില്‍ ഉപേക്ഷിച്ചിരുന്നു. 

ഗുസ്തി ഫെഡറേഷന്റെ മുന്‍ പ്രസിഡന്റായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ അനുയായി സഞ്ജയ് സിങ്ങ് പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഗുസ്തിതാരങ്ങള്‍ വീണ്ടും പ്രതിഷേധത്തിനിറങ്ങിയത്. ഗുസ്തിയിൽ നിന്ന് വിരമിക്കുകയാണെന്ന് സാക്ഷി മാലിക് പ്രഖ്യാപിച്ചതോടെ. പുതിയ ഭരണസമിതിയെ കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തിരുന്നു. പകരം അഡ്ഹോക് കമ്മിറ്റിയെ നിയോഗിക്കുകയായിരുന്നു. എന്നാല്‍ താരങ്ങളുടെ പ്രതിഷേധം തണുപ്പിക്കാനായിട്ടില്ല. കൂടുതല്‍ പേര്‍ മെഡലുകള്‍ തിരിച്ചുനല്‍കുമെന്നാണ് സൂചന. 

രാജ്യത്ത് ഗുസ്തി മത്സരങ്ങൾ പുനരാരംഭിക്കണമെന്ന് ബജ്‌റംഗ് പുൂനിയ കായിക മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കഴിഞ്ഞ കുറേ മാസങ്ങളായി ഗുസ്തി മേഖല സ്തംഭനാവസ്ഥയിലാണ്. ഏഴ് മാസത്തിന് ശേഷം നടക്കാനിരിക്കുന്ന പാരിസ് ഒളിമ്പിക്സിനെ ആരും ഗൗരവമായി എടുക്കുന്നില്ലെന്നും ബജ്‌രംഗ് പുനിയ പറഞ്ഞു. 

Eng­lish Sum­ma­ry: Wrestlers protest con­tin­ues: Vinesh quits Khel Ratna

You may also like this video

Exit mobile version