Site icon Janayugom Online

കാർഷിക മേഖലയിൽ പ്രതീക്ഷയായി യുവ ക്ഷീരകർഷക

ക്ഷീര കർഷക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് പുതുതലമുറയ്ക്ക് മാതൃകയാവുകയാണ് ബാലുശ്ശേരി നന്മണ്ട സ്വദേശിനിയായ വിദ്യാർത്ഥിനി. 21 കാരിയും ഗുരുവായൂരപ്പൻ കോളെജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ ഇഷ രാജീവ് പഠനത്തിനിടയിലും ക്ഷീര കർഷകയുടെ റോൾ ഭംഗിയായി നിറവേറ്റുകയാണ്. ഇഷയ്ക്ക് പതിനൊന്ന് പശുക്കളാണ് സ്വന്തമായി ഉള്ളത്. രണ്ടുവർഷം മുൻപ് ലോക്ഡൗൺ സമയത്ത് കാസർക്കോട് നിന്നും കുള്ളൻ ഇനത്തിൽപ്പെട്ട ഒരു പശുവിനെ വാങ്ങി, പരിപാലിച്ചാണ് പശുവളർത്തൽ ആരംഭിച്ചത്. അമ്മയുടെ സുഹൃത്ത് വഴിയാണ് പശുവിനെ വാങ്ങിയത്. ഒന്നിൽ നിന്ന് തുടങ്ങി കുള്ളൻ ഇനത്തിൽപ്പെട്ട പതിനൊന്ന് പശുക്കൾ ഇന്ന് തൊഴുത്തിലുണ്ട്. 

ലോക് ഡൗൺ കാലത്ത് വെറുതെയിരിക്കേണ്ടിവന്നപ്പോൾ പശുപരിപാലനത്തിൽ പ്രചോദനവും വഴികാട്ടിയുമായത് അച്ഛാച്ചനായ കുമാരനാണ്. പരമ്പരാഗതമായി കർഷകരാണ് ഇഷയുടെ വീട്ടുകാർ. കുടുംബത്തിൽ നിന്ന് ലഭിക്കുന്ന പിന്തുണയും കരുത്തുമാണ് ക്ഷീരമേഖലയിൽ തന്റെ വിജയമെന്ന് ഇഷ പറയുന്നു. തൊട്ടടുത്ത വീടുകളിൽ പാൽ വിതരണം ചെയ്താണ് വരുമാനം കണ്ടെത്തുന്നത്. ഔഷധമൂല്യമുള്ള പാൽ ആയതിനാൽ ആവശ്യക്കാരേറെയാണ്. പലയിടങ്ങളിൽ നിന്നും പാലിനായി ആവശ്യക്കാരെത്തുന്നുണ്ടെന്ന് ഇഷ പറയുന്നു. കൂടാതെ വളവും ചാണകപ്പൊടിയും വിൽപ്പന നടത്തുന്നുമുണ്ട്. യുവ വിദ്യാർത്ഥി കർഷകയ്ക്കുള്ള നന്മണ്ട ഗ്രാമപഞ്ചായത്തിന്റെ പുരസ്കാരവും ഇഷ സ്വന്തമാക്കിയിട്ടുണ്ട്. പഠനം പൂർത്തിയാക്കിയ ശേഷം ജോലി ലഭിച്ചില്ലെങ്കിൽ പശുപരിപാലനം തുടരുമെന്നും ഇത് നല്ലൊരു തൊഴിൽ സാധ്യതയാണെന്നും ഇഷ പറയുന്നു. 

രാവിലെ അഞ്ചുമണിക്ക് മുൻപേ എഴുന്നേറ്റ് പശുക്കളുടെ കാര്യങ്ങളെക്കെ കൃത്യമായി നോക്കും. ശേഷമാണ് കോളെജിലേക്ക് ഇറങ്ങുക. ബാക്കി വെെകുന്നേരം വരെയുള്ള കാര്യങ്ങൾ അച്ഛമ്മയെ ഏൽപ്പിക്കും. നാടൻ പുല്ല്, പിണ്ണാക്ക്, കാലിത്തീറ്റ തുടങ്ങിയവയാണ് പശുക്കൾക്ക് തീറ്റയായി നൽകുക. ഇതിനായി ഒരു ദിവസം 350 രൂപ ചെലവ് വരുമെന്ന് ഇഷ പറയുന്നു. നന്മണ്ട ഹയർസെക്കന്ററി സ്കൂളിന് സമീപം ആലക്കാങ്കണ്ടി രാജീവ് കുമാർ- സുമഗംല ദമ്പതികളുടെ മകളായ ഇഷ ഗുരുവായൂരപ്പൻ കോളെജിൽ സോഷ്യോളജി മലയാളം ഡബിൾ മെയിൻ അവസാന വർഷ വിദ്യാർത്ഥിയാണ്. സഹോദരി ദീതി പി ജി വിദ്യാർത്ഥിയാണ്. 

Eng­lish Summary:Young dairy farmer as hope in agri­cul­ture sector
You may also like this video

Exit mobile version