Site iconSite icon Janayugom Online

ബാങ്ക് വായ്പ നിഷേധിച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി

bankbank

വിവാഹത്തിന് ആഭരണങ്ങളെടുക്കാൻ സഹോദരിയെയും അമ്മയെയും ജ്വല്ലറിയിലിരുത്തി മടങ്ങിയ യുവാവ് വീട്ടിൽ മരിച്ച നിലയിൽ. വായ്പ നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് ആക്ഷേപം.
ഗാന്ധിനഗർ കുണ്ടുവാറയിൽ പടിഞ്ഞാറൂട്ട് വീട്ടിൽ വിപിൻ (26) ആണ് മരിച്ചത്. സഹോദരിയുടെ വിവാഹാവശ്യങ്ങൾക്കായി പുതു തലമുറ ബാങ്കിൽ നിന്നും വായ്പ തേടിയിരുന്നു. കഴിഞ്ഞ ദിവസം വായ്പ അനുവദിച്ചതായി അറിയിച്ചിരുന്നു. ഇതനുസരിച്ച് വിവാഹത്തിന് സ്വർണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി ജ്വല്ലറിയിലെത്തിയെ വിപിൻ ആഭരണങ്ങളെടുക്കുമ്പോഴേക്കും പണവുമായി എത്താമെന്ന് അറിയിച്ചു. പണം വാങ്ങാൻ ബാങ്കിലെത്തിയെങ്കിലും വായ്പ അനുവദിക്കാനാവില്ലെന്നാണ് അറിയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.
ജ്വല്ലറിയിൽ ഏറെ നേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മയും സഹോദരിയും പരിഭ്രാന്തരായി. വീട്ടിലെത്തിയപ്പോഴാണ് വിപിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പണം കിട്ടാതിരുന്നതിൽ മാനസികമായി തകർന്ന വിപിൻ വീട്ടിലെത്തി ആത്മഹത്യ ചെയ്തതാവാമെന്നാണ് കരുതുന്നത്. പല ബാങ്കുകളെയും വായ്പക്കായി സമീപിച്ചിരുന്നെങ്കിലും മൂന്നു സെന്റ് ഭൂമി മാത്രമുള്ളതിനാൽ ഒരിടത്തുനിന്നും വായ്പ അനുവദിച്ചിരുന്നില്ലെന്ന് പറയുന്നു. വിപിൻ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു. പിതാവ് വാസു അഞ്ചുവർഷം മുൻപ് മരിച്ചിരുന്നു. അടുത്ത ഞായറാഴ്ചയായിരുന്നു സഹോദരിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. മാതാവ്: ബേബി. സഹോദരി: വിദ്യ. 

Eng­lish Sum­ma­ry: Young man com­mits sui-cide after being denied bank loan
You may like this video also

Exit mobile version