ചെറുവണ്ണൂരിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സ്ഥലത്ത് ഫോറൻസിക്ക് സംഘം പരിശോധന നടത്തി. മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനാൽ കേസ് ജില്ലാ ക്രൈബ്രാഞ്ചാണ് അന്വേഷിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും നിലവിൽ ദൂരഹതകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ജില്ലാ ക്രൈംബ്രാഞ്ച് എസിപി അനിൽ ശ്രീനിവാസൻ പറഞ്ഞു.
ചൊവ്വാഴ്ച്ച രാത്രിയായിരുന്നു കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി ജിഷ്ണുവിനെ വീടിന് സമീപത്ത് അവശ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജിഷ്ണു മരണപ്പെടുകയായിരുന്നു. കൽപ്പറ്റ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജിഷ്ണുവിനെ തേടി പൊലീസ് വീട്ടിലെത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു സംഭവം. ഇതോടെ ജിഷ്ണുവിന്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു.
അതേസമയം ജിഷ്ണുവിന്റെ മരണത്തിൽ ദുരുഹതകളുണ്ടെന്ന് പിതാവ് സുരേഷ് പറഞ്ഞു. ജിഷ്ണുവിന്റെ തലയ്ക്കും വാരിയെല്ലിനും പരുക്കേറ്റതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് വീഴ്ച്ചയിൽ സംഭവിച്ചതാവാമെന്നാണ് ഡോക്ടർമാരുടെ നിഗമനം. പോസ്റ്റ്മാർട്ടത്തിന്റെ അന്തിമ റിപ്പോർട്ടും ഫോറൻസിക് പരിശോധന റിപ്പോർട്ടും ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ ഒരു നിഗമനത്തിലേക്ക് അന്വേഷണ സംഘം കടക്കുകയുള്ളൂ.
English summary;Young man dies under mysterious ; Forensic team inspected the place