Site iconSite icon Janayugom Online

വ്യാജ പീഡനപരാതിയിൽ യുവാവ് ജയിലിൽ കഴിഞ്ഞത് 32 ദിവസം; കുറ്റവിമുക്തനാക്കി കോടതി

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി നൽകിയ പരാതി വ്യാജമെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതിയെ വെറുതെവിട്ടു. മാളികംപീടിക അറയ്ക്കൽ വീട്ടിൽ താരിഖ് ആണ് കേസിൽ അറസ്റ്റിലായത്. താരിഖ് 32 ദിവസം ജയിലിൽ കഴിഞ്ഞിരുന്നു. പറവൂർ അതിവേഗ കോടതിയാണ് ഇയാളെ കുറ്റവിമുക്തനാക്കിയത്. ആലുവ വെസ്റ്റ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസാണിത്. 2019 ജൂലൈ 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. താരിക്കിന്റെ മാളികംപീടികയിലെ വീട്ടിലേക്കെത്തിച്ച് യുവതിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. 

2020 നവംബർ 11നാണ് യുവതി മൊഴി പൊലീസിന് നൽകിയത്. വിചാരണ വേളയിൽ കേസ് താരിഖിന്റെ ഭാര്യയും സുഹൃത്തും ചേർന്ന് ഗൂഢാലോചന നടത്തി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി. മറ്റൊരാൾക്ക് എതിരെയും പരാതിക്കാരി സമാന പീഡന പരാതി നൽകിയെന്നും കോടതി കണ്ടെത്തി. മകളുടെ കസ്റ്റഡി ലഭിക്കാൻ മുമ്പ് യുവതി വ്യാജ കേസ് നൽകിയെന്ന പ്രതിഭാഗ വാദവും കോടതി ശരിവച്ചുകൊണ്ടാണ് താരിഖിനെ കുറ്റവിമുക്തനാക്കിയത്. താരിഖിന്റെ ഭാര്യയായ മലപ്പുറം സ്വദേശിനിയും മാതാവും മൈനറായ മകളെ കൂട്ടി അതിജീവിതയുടെ വീട്ടിൽ സന്ദർശനം നടത്തിയതും പ്രതി ഭാഗത്തിന് തെളിയിക്കാൻ കഴിഞ്ഞു. 

Exit mobile version