Site icon Janayugom Online

‘താങ്കളുടെ മൗനം ബധിരതയാണ്’ പ്രധാനമന്ത്രിയോട് മുൻ ഉദ്യോഗസ്ഥ പ്രമുഖര്‍

‘വിദ്വേഷ രാഷ്ട്രീയം പടരുമ്പോള്‍ താങ്കളുടെ നിശബ്ദത, ബധിരതയുടേതാണ്’ എന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നൂറിലേറെ മുൻ ഉദ്യോഗസ്ഥ പ്രമുഖരുടെ കത്ത്. ബിജെപി നിയന്ത്രണത്തിലുള്ള സർക്കാരുകൾ അശ്രദ്ധമായി കെെകാര്യം ചെയ്യുന്ന വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ വ്യക്തമാക്കി.

മുസ്‍ലിങ്ങളും ന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങളും മാത്രമല്ല, ഭരണഘടന തന്നെ ബലിപീഠത്തിലായ രാജ്യത്ത് വിദ്വേഷം നിറഞ്ഞ നാശത്തിന്റെ ഉന്മാദമാണ് കാണുന്നതെന്ന് കത്തില്‍ പറയുന്നു. അസം, ഡൽഹി, ഗുജറാത്ത്, ഹരിയാന, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി ന്യൂനപക്ഷ സമുദായങ്ങൾക്ക് നേരെയുള്ള വിദ്വേഷ അക്രമങ്ങൾ വർധിച്ചു. ഇത്രയും വലിയ സാമൂഹിക ഭീഷണിക്ക് മുന്നിൽ താങ്കളുടെ മൗനം കാതുകേൾക്കാത്തവന്റേതിന് തുല്യമാണ്.

‘ആസാദി കാ അമൃത് മഹോത്സവ്’ വർഷത്തിൽ താങ്കളുടെ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സർക്കാരുകൾ പരത്തുന്ന വിദ്വേഷത്തിന്റെ രാഷ്ട്രീയം അവസാനിപ്പിക്കാൻ താങ്കൾ ആഹ്വാനം ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും കത്തിൽ പറയുന്നു. ഡൽഹി മുൻ ലഫ്റ്റനന്റ് ഗവർണർ നജീബ് ജങ്, മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ, മുൻ വിദേശകാര്യ സെക്രട്ടറി സുജാത സിങ്, മുൻ ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ടി കെ എ നായർ എന്നിവരടക്കം 108 പേരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.

Eng­lish Sum­ma­ry: ‘Your Silence Is Deaf’;  For­mer bureau­crats to the Prime Minister

You may like this video also

Exit mobile version